തിരുവനന്തപുരം: കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ പോലും കഴിയാത്ത തരത്തിൽ ഗതാഗത സമ്പ്രദായം താറുമാറായതിനാൽ സമഗ്ര ഗതാഗത പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
വാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും ക്ഷേമവും സുരക്ഷയും നിലനിർത്തുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമായി സുതാര്യവും കുറ്റമറ്റതുമായ ഗതാഗത പരിഷ്ക്കരണം അനിവാര്യമാണെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഗതാഗത സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് ഉത്തരവ് നൽകിയത്.
നിലവിലുള്ള ഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തിയാൽ മാത്രമേ റോഡപകടങ്ങൾ ഒഴിവാക്കാൻ കഴിയുകയുള്ളുവെന്ന് ഉത്തരവിൽ പറയുന്നു. നടപ്പാത കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണം കാൽനടയാത്രക്കാർ വളരെയധികം ദുരിതം അനുഭവിക്കുന്നുണ്ട്. അപകടങ്ങൾ കുറയ്ക്കാനും ജനങ്ങളുടെ സഞ്ചാരം സുരക്ഷിതമാക്കാനും നടപടിയെടുക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
അനധിക്യത പാർക്കിംഗ് കാരണം 2019 ൽ തലസ്ഥാനത്ത് 39 അപകടങ്ങൾ ഉണ്ടായതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ച് പൂജപ്പുര സ്വദേശി എം. വിജയകുമാരൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.2019 ൽ അനധിക്യത പാർക്കിംഗിന് 20344 വാഹനങ്ങൾക്കും 2020 ഒക്ടോബർ വരെ 17178 വാഹനങ്ങൾക്കും പിഴയടിച്ചതായി ദക്ഷിണ മേഖല ട്രാഫിക് എസ് പി. സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന നാലുവരി പാതയിൽ രണ്ടുവരി പാർക്കിംഗിന് മാറ്റിവയ്ക്കുകയാണെന്നും ഇതിനാൽ റോഡിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞു. പ്രവ്യത്തി സമയം കഴിഞ്ഞാൽ സർക്കാർ ഓഫീസ് അങ്കണം പാർക്കിംഗിന് വിട്ടുകൊടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.