പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്റെ യശസ്സുയര്‍ത്തി. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്ത ജീവജാലങ്ങളെക്കുറിച്ചും ഉള്ള കരുതല്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചുനിന്നു. മലയാളഭാഷയ്ക്കു മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വരെയുള്ള സമരമുഖങ്ങളില്‍ അവരുണ്ടായിരുന്നു. നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു.
വനിതാ കമ്മീഷന് അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്നങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരാധാരരായ സ്ത്രീകള്‍ക്ക് ആശ്വാസമേകി. ‘മണലെഴുത്ത്’ എന്ന കാവ്യകൃതിയിലൂടെ സരസ്വതി സമ്മാനം മലയാളത്തിനു നേടിത്തന്ന സുഗതകുമാരി, മലയാളക്കരയുടെ അമ്മമനസ്സ് കവിതയിലും കര്‍മ്മത്തിലും പ്രതിഫലിപ്പിച്ചു. മലയാളഭാഷയ്ക്കു ക്ലാസിക്കല്‍ പദവി ലഭിക്കാനും മലയാളഭാഷയ്ക്ക് എല്ലാ രംഗത്തും അര്‍ഹമായ സ്ഥാനമുറപ്പിച്ചെടുക്കാനും വിശ്രമരഹിതമായി അവര്‍ ഇടപെട്ടുകൊണ്ടിരുന്നു. മുത്തുച്ചിപ്പി, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാധയെത്തേടി തുടങ്ങിയ കവ്യകൃതികളിലൂടെ മലയാള കാവ്യാസ്വാദകരുടെ മനസ്സില്‍ മായ്ക്കാനാവാത്ത ഇടം സമ്പാദിച്ച കവിയാണ് സുഗതകുമാരി. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയൊക്കെ പശ്ചാത്തലത്തില്‍ വേണം സുഗതകുമാരിയുടെ വ്യക്തിത്വത്തെ മനസ്സിലാക്കേണ്ടത്. കവിതയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്കാരിക രംഗത്തിനും പൊതു സാമൂഹ്യരംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗംമൂലമുണ്ടായിട്ടുള്ളത്. ഈ ദുഃഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു – മുഖ്യമന്ത്രി അറിയിച്ചു.
രമേശ് ചെന്നിത്തല
പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. തന്റെ പിതാവായ ബോധേശ്വരനെ പ്പോലെതന്നെ എഴുത്തിലും, കര്‍മത്തിലും, ജീവിതത്തിലും ഗാന്ധിയന്‍ വിശുദ്ധി കാത്തു സൂക്ഷിച്ച സര്‍ഗ്ഗ പ്രതിഭയായിരുന്നു സുഗതകുമാരി. എം എല്‍ എ ആയ കാലം മുതല്‍ സുഗതകുമാരിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. എത്രയോ തവണ നന്ദാവനത്തെ അവരുടെ വീട്ടിലെത്തി ആ സ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടില്‍ മലയാള ഭാഷയില്‍ ഉണ്ടായ അതുല്യ പ്രതിഭകളും സര്‍ഗ്ഗധനരുമായ കവികളുടെ കൂട്ടത്തിലാണ് സുഗത കുമാരിയുടെ സ്ഥാനം. തന്റെ കവിതകളിലൂടെ ഒരു പുതിയ പാരിസ്ഥിതികാവബോധം അനുവാചകര്‍ക്ക് പകര്‍ന്നു നല്കാന് അവര്‍ക്ക് കഴിഞ്ഞു.
സ്ത്രീകള്‍, കുട്ടികള്‍, ആലംബ ഹീനരായ ജനവിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനുവേ ണ്ടിയാണ് തന്റെ കവിതയുടെ ശക്തി അവര്‍ എക്കാലവും ഉപയോഗിച്ചത്.
സാഹിത്യലോകത്ത് അവരെ തേടി എത്താത്ത ബഹുമതികള്‍ ഇല്ലെങ്കിലും അതിനെല്ലാം മേലെ മാനവികതയുടെ ശബ്ദമാണ് തന്റെ കവിതയുടെ കാതല്‍ എന്ന് അവര്‍ എന്നും വിശ്വസിച്ചിരുന്നു. സുഗതകുമാരിയുടെ നിര്യാണം മലയാളസാഹിത്യ ലോകത്തിലെ ഒരു യുഗാസ്തമയമാണെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രകൃതിയുടെ കാവലാള്‍- മന്ത്രി എകെ. ബാലന്
മലയാള ഭാഷയുടെയും പ്രകൃതിയുടെയുംകാവലാളായി നിലകൊണ്ടപ്രിയപ്പെട്ട സുഗതകുമാരിയുടെനിര്യാണത്തില് സാംസ്കാരിക മന്ത്രി
എകെ. ബാലന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. കോവിഡ് മഹാമാരി നമ്മുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെക്കൂടി കവര്‍ന്നെടുത്തിരിക്കുന്നത് ഏറെ ദുഃഖകരമാണ്.കവയിത്രി, പ്രകൃതി സംരക്ഷക, ഭാഷാസംരക്ഷക, നിരാലംബരുടെസംരക്ഷക എന്നീ നിലകളില്‍ പ്രശംസനീയമായപ്രവര്‍ത്തനങ്ങള്‍ നടത്തിയ അവര്‍ സ്ത്രീകളുടെ സുരക്ഷ, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവക്ക് വേണ്ടിയും ശക്തമായി നിലകൊണ്ടു. വനിതാ കമീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.രാത്രിമഴ, അമ്പലമണി, പാവം മാനവഹൃദയം, മുത്തുച്ചിപ്പി തുടങ്ങി നിരവധി കവിതകളിലൂടെ ആധുനിക കവിതയെ അടയാളപ്പെടുത്തിയസാഹിത്യകാരിയായിരുന്നു. പരിസ്ഥിതി, സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍, ബാലാവകാശങ്ങള്‍ എന്നിവ കവിതയിലും സാമൂഹ്യ വ്യവഹാരങ്ങളിലും കൊണ്ടുവരുന്നതില്‍ സുഗതകുമാരിയുടെപങ്കു വലുതാണ്.കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെതുടക്കക്കാരില് ഒരാളാണ്. ജീവിതാവസാനംവരെ കാടിനും പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി അവര്‍ നിലകൊണ്ടു.
പൊതുജീവിതത്തിലെഉന്നതമൂല്യങ്ങളെഉയര്ത്തിപ്പിടിക്കുന്നതില് എക്കാലവും ശ്രദ്ധിച്ചു. അഭയ എന്ന സ്ഥാപനം നിരാലംബരായ നിരവധി പേര്‍ക്ക് അഭയം നല്കി. സൈലന്റ് വാലി സംരക്ഷണ സമരത്തിന്റെ മുന്‍നിരയില്‍ അവര്‍ ഉണ്ടായിരുന്നു. സുഗതകുമാരിയുടെ പരിസ്ഥിതി സ്നേഹത്തിന്റെ ഉത്തമോദാഹരണമാണ് അട്ടപ്പാടിയിലെ കൃഷ്ണവനം. ഒരു മൊട്ടക്കുന്നിനെയാണ് നിത്യഹരിതവനമാക്കി അവര്‍ മാറ്റിയെടുത്തത്.ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലും അവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്കി ആദരിച്ചു.മണ്ണിനെയും മാതൃഭാഷയെയുംവളരെയേറെ സ്നേഹിച്ച സുഗതകുമാരിയുടെവിയോഗം കേരളത്തിന് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
അത്യന്തം വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണിത്. ‘മലയാള കവിതയുടെ മധുരം മാഞ്ഞു’ എന്നാണ് ഒറ്റവാക്കില്‍ പറയാന്‍ തോന്നുന്നത്. മധുരത്തില്‍ ചാലിച്ച പ്രകൃതിയുടെ ഈ ഉപാസക നമ്മുടെ പാരിസ്ഥിതിക ആഘാതങ്ങളുടെ ആകുലതകളെക്കുറിച്ച് എന്നും മലയാളിയെ ഓര്‍മ്മിപ്പിച്ച ഒരു ധീരമാതാവായിരുന്നു. അവരുടെ കവിതയും ജീവിതവും കരുണനിറഞ്ഞ ഭാവങ്ങളും വ്യത്യസ്തമായിരുന്നില്ല. കവിതയിലെ കരുണയെ ജീവിതത്തിലേക്ക് വിന്യസിപ്പിച്ച മണ്ണില്‍നിന്ന് കാവ്യലോകത്തേക്ക് സഞ്ചരിച്ച ഒരു കവയിത്രിയായിരുന്നു സുഗതകുമാരിടീച്ചര്. അവര്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും എല്ലാ കാലത്തും മലയാളത്തിന്റെ പൊതു സമൂഹത്തില്‍ ശ്രദ്ധേയമായ നിലയില്‍ ഉയര്‍ന്നു നില്ക്കുകതന്നെ ചെയ്യും. പ്രകൃതിയോടുള്ള അനല്‍പ്പമായ അവരുടെ അവബോധം അവരുടെ സ്നേഹം മലയാളികളിലേക്കും പൊതുസമൂഹത്തിലേക്കും വിന്യസിപ്പിക്കുന്നതില്‍ അവര്‍ കാണിച്ച ധൈഷണിക ധീരത എല്ലാകാലത്തും ഓര്മ്മിപ്പിക്കപ്പെടാവുന്ന ഒന്നുതന്നെയാണ്. പ്രണയവും കരുണയും ധീരതയും വിരഹവും പ്രകൃതിയും വേദനകളും എല്ലാം ഒരുമിപ്പിച്ച അവരുടെ കാവ്യലോകം മലയാള സാഹിത്യത്തിന്റെ ഏറ്റവും സമ്പന്നമായ സുകൃത കാലമാണന്നും സ്പീക്കര്‍ പറഞ്ഞു,
ധനമന്ത്രി തോമസ് ഐസക്ക്
മലയാളിയുടെ മനസില്‍ പരിസ്ഥിതി ബോധത്തിന്റെ പകല്‍വെളിച്ചമായി ജ്വലിച്ചു നിന്ന പ്രിയങ്കരിയായ സുഗതകുമാരി ടീച്ചര്‍ വിടവാങ്ങി. പരിസ്ഥിതിയെക്കുറിച്ചുള്ള കേരളത്തിന്റെ കാഴ്ച്ചപ്പാടുകള്‍ മാറ്റാനും പുതുക്കാനും ഇത്രയേറെ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മറ്റൊരാളില്ല. ആ കവിതകളും ലേഖനങ്ങളും പ്രഭാഷണങ്ങളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ ഏറെക്കുറെ കേരളത്തിന്റെ പൊതുബോധമായി രൂപപ്പെടുന്നത് കണ്ടുകൊണ്ടാണ് അവര്‍ വിടവാങ്ങിയതെന്ന് ധനമന്ത്രി തോമസ് ഐസക്ക് അനുശോചിച്ചു. 2018ലെ ബജറ്റില്‍ മലയാളത്തിലെ എഴുത്തുകാരികളുടെ രചനകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യത്തെ പേര് സുഗതകുമാരിയുടേതാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ബജറ്റില്‍ ഉപയോഗിക്കാന്‍ ഒരു പുതിയ കവിത തന്നെ ടീച്ചര്‍ എഴുതിത്തന്നു. ഒരു നിയോഗവുമേല്പ്പിച്ചു. കവിത കവിതയായിത്തന്നെ നിയമസഭയില്‍ പാടണം! ടീച്ചറുടെ ആ ആവശ്യം നിറവേറ്റാന്‍ കഴിഞ്ഞില്ല. അലറുന്ന കടലിനെയും സംഹാരരുദ്രയായ പ്രകൃതിയെയും ചൂണ്ടിക്കാണിച്ച്, പക്ഷേ, ടീച്ചര്‍ ഓര്‍മ്മിപ്പിച്ചത് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രത്യാശയാണ്. അതായിരുന്നു ആ കവിതയുടെ അന്തസത്ത. കവിത ആവശ്യപ്പെട്ട് ടീച്ചറുടെ വീട്ടിലെത്തുമ്പോള്‍ അവിടെ സഹോദരി സുജാതാദേവിയുമുണ്ടായിരുന്നു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അഭയയുടെ ഭാവിയെക്കുറിച്ചുമൊക്കെ ഞങ്ങള്‍ വളരെ നേരം സംസാരിച്ചിരുന്നു. പ്രിയപ്പെട്ട സുഹൃത്തിന്റെ, ജ്യേഷ്ഠസഹോദരിയുടെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണ്. ഇത്ര മനോഹരമായി ഭാഷ കൈകാര്യം ചെയ്യുന്ന, ലളിതമായ ശൈലിയില്‍ നിലപാടുകള്‍ അതിശക്തമായി അവതരിപ്പിക്കുന്ന മറ്റൊരാള്‍ മലയാളത്തിലുണ്ടോ എന്നും സംശയമാണ്. ഭാഷയ്ക്കും സാഹിത്യത്തിനും പൊതുജീവിതത്തിനും അപരിഹാര്യമായ നഷ്ടമാണ് ഈ വിയോഗം. പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
മന്ത്രി വി.എസ് സുനില്‍കുമാര്‍.
കേരളത്തിന് നഷ്ടപ്പെട്ടത് ഒരു കാവല്ക്കാരിയെ. നമ്മുടെ നാടിനെ, മണ്ണിനെ, കാടിനെ എല്ലാം സംരക്ഷിക്കാന്‍ പ്രയത്നിച്ച പോരാളി. കേരളത്തിന്റെ തീരാ നഷ്ടമാണ് സുഗതകുമാരിയുടെ മരണം .
മണ്ണിനും മനുഷ്യനും മാതൃഭാഷയ്ക്കും വേണ്ടി പോരാടിയ കവിയത്രി: കെ.സുരേന്ദ്രന്
ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടും പ്രതിബദ്ധതയുള്ള കവിയത്രിയായിരുന്നു സു?ഗതകുമാരി ടീച്ചറെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അനുശോചിച്ചു. മധുരമായ കവിതകള്‍ എഴുതുമ്പോഴും പ്രകൃതിക്കെതിരായ നീക്കം വന്നാല്‍ സമരമുഖത്തിറങ്ങുകയും സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അഭയഹസ്തമേകുകയും ചെയ്യുന്ന പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സു?ഗതകുമാരി ടീച്ചര്‍. ടീച്ചറുടെ വിയോ?ഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഒരു കവിയത്രിക്ക് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും എങ്ങനെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമാകാമെന്നതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് അവര്‍. ബാല?ഗോകുലം, തപസ്യ തുടങ്ങിയ സംഘടനകളുമായി അവരുടെ ബന്ധം ആശയപരവും ദൃഢവുമായിരുന്നു. ആറന്മുളയുടെ പൈതൃകവും പരിസ്ഥിതിയും തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നടന്ന സമരത്തില്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും ആരുമായും ശത്രുത ഉണ്ടാകാതിരിക്കാനും എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനും സാധിച്ചത് അവരിലെ അമ്മ മനസിന്റെ നന്മയാണ്. അധികാരവും പണവും ഉപയോ?ഗിച്ച് കേരളത്തിലെ പെണ്‍കുട്ടികളെ പിച്ചിചീന്താന്‍ ചിലര്‍ ഒരുങ്ങിയപ്പോള്‍ ഇരകളുടെ ഒപ്പം നില്ക്കാന് കവിയത്രി ഉണ്ടായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ അവര്‍ പോരാടി. മുത്തുച്ചിപ്പി, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാധയെത്തേടി, ഗജേന്ദ്രമോക്ഷം, കാളിയ മര്‍ദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കള്‍, നന്ദി, ഒരു സ്വപ്നം, പവിഴമല്ലി, പെണ്‍കുഞ്ഞ്, രാത്രി മഴ തുടങ്ങിയ കവ്യകൃതികളിലൂടെ സഹൃദയരുടെ മനസ് കവരാന്‍ സു?ഗതകുമാരിക്കായി. അവരുടെ വിയോ?ഗത്തില്‍ എല്ലാ മലയാളികളുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
നഷ്ടമായത് പരിസ്ഥിതിക്ക് കാവല്‍ നിന്ന പോരാളിയെ: എ.എ.അസീസ്
സുഗതകുമാരി പരിസ്ഥിതിക്ക് കാവല്‍ നിന്ന പോരാളിയായിരുന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ .അസീസ്. ആറന്മുള വിമാനത്താവള വിഷയത്തിലും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് എതിരെയും ജാഗ്രതയോടെ പ്രതികരിച്ച സുഗതകുമാരി സാംസ്കാരിക കേരളത്തിന്റെ കീര്‍ത്തി ഉയര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു. സുഗതകുമാരിയുടെ നിര്യാണത്തില്‍ ആര് എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
മലയാള കവിതക്ക് അനശ്വര സംഭാവനകള്‍ നല്കിയ എഴുത്തുകാരി… നമ്മുടെയൊക്കെ കവയത്രി … ഒരുപാട് അടുത്തുനിന്ന് കാണാനും ഇടപഴകാനുമുള്ള അവസരമുണ്ടായി അത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു … ഏഴു പതിറ്റാണ്ടു നീണ്ട കാവ്യ ജീവിതം സൃഷ്ടിച്ചത് അത്ഭുതങ്ങളാണന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുശോചിച്ചു.