പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള വ്യവസ്ഥയാണ് ബില്ലിന്റെ ഉള്ളടക്കം. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്ല് കൊണ്ടു വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2020-ലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നത്. വിവാഹ പ്രായം ഇപ്പോള്‍ പുരുഷന്മാര്ക്ക് 21 ഉം സ്ത്രീകള്‍ക്ക് 18 ഉം ആയാണ് നിശ്ചയിച്ചിരിക്കുന്നത്.
സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി മാറ്റാനുളള നടപടിയിലേക്കാണ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. ഇതിനായി ഒരു കമ്മിറ്റി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ജയ ജയ്റ്റ്ലിയുടെ മേല്‍നോട്ടത്തിലായിരുന്നു നീതി ആയോഗ് ഇതു സംബന്ധിച്ച് പഠിക്കാന്‍ ഒരു ടാക്സ്ഫോഴ്സ് രൂപീകരിച്ചത്. പഠനങ്ങള്‍ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ടും കമ്മിറ്റി നല്‍കിയിരുന്നു. 2020 ഡിസംബറില്‍ ജയ ജയ്റ്റ്ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണ നിരക്ക് സംബന്ധിച്ചും, അമ്മമാരില്‍ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുമടക്കം നല്കിയ റിപ്പോര്‍ട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണം എന്നാണ് ഈ റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം. ഇതിനായുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്, വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്ന പ്രവണത രാജ്യത്തുടനീളം നിലനില്ക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണം. അതുകൊണ്ടാണ് 21 വയസാക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. ഇതിനെതിരെ ചില വിമര്‍ശനങ്ങളൊക്കെ ഉയര്‍ന്നിരുന്നു. പ്രായപരിധി ഉയര്‍ത്തുന്നതിനെതിരെ വിവിധ മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
സ്ത്രീകളുടെ ശാക്തീകരണത്തിനാണ് ബില്ല് കൊണ്ടുവരുന്നതെന്നാണ് ജയ ജയ്റ്റ്ലി വിശദീകരിച്ചിരുന്നത്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലും കൃത്യമായ രീതിയില്‍ ബോധവത്കരണം നടത്തണമെന്നും, ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. പോളിടെക്നിക്കുകളിലും മറ്റ് നൈപുണ്യശേഷീ വികസന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും വനിതകള്‍ക്കുള്ള പ്രവേശനം കൂട്ടണമെന്നും, ജോലി കണ്ടെത്തിയ ശേഷം വിവാഹം കഴിക്കുക എന്ന ഉദ്ദേശം നടപ്പാക്കാനായി വിവാഹ പ്രായം കൂട്ടണമെന്നുമാണ് സമിതിയുടെ നിര്‍ദേശമായി വന്നിരുന്നത്.