പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണെന്ന് നൈജീരിയയുടെ വിശദീകരണം. നൈജിരിയയിലെ ബോണി തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടത്. കപ്പലിലെ നാവികരെ സന്ദര്‍ശിക്കാന്‍ നൈജിരിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് അനുവാദം ലഭിച്ചു.
നൈജീരയയില്‍ എവിടെ നങ്കൂരമിട്ടെന്ന് വ്യക്തതയില്ലെന്ന് നാവികന് മില്ട്ടന് കുടുംബത്തിന് സന്ദേശമയച്ചിരുന്നു. ഇനി ഫോണില്‍ ബന്ധപ്പെടാന്‍ പറ്റില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ വാങ്ങിവെക്കുകയാണെന്ന് പറഞ്ഞതായി നാവികന്റെ ഭാര്യ പറഞ്ഞു.
നാവികരെ ഇന്നലെ നൈജീരിയയിലെത്തിച്ചിരുന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നൈജീരിയയിലെത്തിയെന്ന വിവരം നാവികര്‍ ബന്ധുക്കളെ അറിയിച്ചത്. കപ്പല്‍ കമ്പനി അധികൃതരും നിയമവിദഗ്ധരും നൈജീരയില്‍ എത്തിയിട്ടുണ്ട്. കപ്പലിലെ നാവികരുമായി ആശയവിനിമയം നടത്താന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ശ്രമിക്കുന്നുണ്ട്.
ക്രൂഡോയില്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു, സമുദ്ര അതിര്‍ത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നാവികര്‍ക്കെതിരെ നൈജീരിയന്‍ സൈന്യം ഉന്നയിക്കുന്നത്. ഈ ആരോപണങ്ങളില്‍ നിയമ നടപടികളിലേക്ക് നൈജീരിയ കടന്നാല്‍ നാവികരുടെ മോചനം നീണ്ടേക്കും. ഇത് മറികടക്കാനുളള നയതന്ത്ര നീക്കമാണ് ഇന്ത്യ നടത്തുന്നത്. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 26 പേരാണ് കപ്പലിലുള്ളത്. കപ്പല്‍ ഉടമകളും അഭിഭാഷകരും നേരത്തെ തന്നെ നൈജീരിയയില്‍ എത്തിയിരുന്നു.


