ജാര്‍ഖണ്ഢില്‍ ആദിവാസി ജനതയുടെ ഭൂമി അപഹരിച്ചെടുക്കുന്ന ഖനി മാഫിയകള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വന്ദ്യവയോധികനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത നടപടി ഭരണകൂട ഭീകരതയുടെ തെളിവാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.
മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികളെ അവര്‍ ജനിച്ചു വളര്‍ന്നയിടങ്ങളില്‍ നിന്ന് ആട്ടിപ്പായിച്ച് ഖനിമാഫിയക്ക് ആ ഭൂമിയപ്പാടെ കാഴ്ചവെക്കുന്നതില്‍ വ്യാപൃതരായ ഭരണാധികാരികള്‍ക്ക് ആദിവാസികളും ദളിതരും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം രാജ്യദ്രോഹികളാണ്. ഖനി മാഫിയക്കെതിരായി പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്ന് നിലപാട് സ്വീകരിക്കുന്നവരെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി ജയിലില്‍ അടക്കുന്ന ഏകാധിപത്യ വഴിയിലൂടെയാണ് രാജ്യം നീങ്ങുന്നത് എന്നതിന്റെ മറ്റൊരു തെളിവാണ് ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ അറസ്റ്റ് .
മഹാരാഷ്ട്രയിലെ ഭീമകൊറഗാവ് സംഭവത്തില്‍ ഒരു പങ്കാളിത്തവുമില്ലാത്ത, ആ സ്ഥലത്ത് പോയിട്ടേയില്ലാത്ത സ്റ്റാന്‍ സ്വാമിയെന്ന എണ്‍പത്തിനാലുകാരനായ പുരോഹിതനെ റാഞ്ചിയില്‍ നിന്നും അറസ്റ്റു ചെയ്തുകൊണ്ടു പോയ എന്‍ഐഎ നടപടി അങ്ങേയറ്റം അപലപനീയമാണ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും സംസ്ഥാന ഭരണകൂടവും ഈ നടപടിക്കെതിരെ രംഗത്തുവന്നിരിക്കുന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായത്തിനു വിലകല്‍പ്പിക്കാതെ അനീതികള്ക്കെ തിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം അടിച്ചമര്‍ത്താനും തുറുങ്കിലടക്കാനും കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് നടത്തുന്ന ഇത്തരം വേട്ടയാടലുകള്‍ക്കെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. മാവോയിസ്റ്റ് മുദ്രകുത്തിയും യുഎപിഎ ചുമത്തിയുമെല്ലാം പ്രതികരണശേഷിയെ തളര്‍ത്താമെന്നു കരുതുന്നത് മൗഢ്യം മാത്രമാണ്.
കിരാതനടപടികള്ക്കും കരിനിയമങ്ങള്ക്കുമെല്ലാമെതിരെ ജനങ്ങള്‍ പോരാടി വിജയം വരിച്ചതിന്റെ ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ തകര്‍ത്തും കോര്‍പ്പറേറ്റുകളെ തഴുകിയും മുന്നേറുന്ന മോഡിയും കൂട്ടാളികളും ഈ അറസ്റ്റുകള്‍ക്കും പീഢനങ്ങള്ക്കുമെല്ലാം കണക്കുപറയേണ്ടി വരുമെന്നും കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.