ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടിതല നടപടി. വക്താവ് സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കി. ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്തിന് മാറ്റി എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. വക്താവ് സ്ഥാനത്തെ കുറിച്ച് പാര്‍ട്ടിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി. പാര്‍ട്ടിയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് വാര്യര്‍ക്കെതിരെ നാല് ജില്ലാ പ്രസിഡന്റുമാര്‍ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. കോട്ടായത്ത് രാവിലെ കോര്‍ കമ്മിറ്റി യോഗവും ഉച്ചയ്ക്ക് സംസ്ഥാന ഭാരവാഹി യോഗവും ചേര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ‘പ്രഭാരി’, പ്രകാശ് ജാവ്ദേക്കറുടെ സാധ്യത്തിലായിരുന്ന യോഗം.
സംസ്ഥാന നേതൃത്വവുമായി നിലനില്‍ക്കുന്ന ദീര്‍ഘനാളായുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് ഒടുവിലാണ് യുവനേതാവ് സന്ദീപ് വാര്യര്‍ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് പുറത്താകുന്നത്. വക്താവ് സ്ഥാനത്തു നിന്ന് സന്ദീപിനെ മാറ്റാനുള്ള കാരണം വ്യക്തമാക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തയ്യാറായില്ല. നടപടി പാര്‍ട്ടിയുടെ സംഘടനാപരമായ ആഭ്യന്തര കാര്യമാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ വിശദീകരണം. എന്നാല്‍ ഹലാല്‍ വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരായ നിലപാട് സ്വീകരിച്ചതും പാര്‍ട്ടി അനുമതി ഇല്ലാതെ ഫണ്ട് സ്വീകരിച്ചതുമാണ് സന്ദീപിനെതിരായ നടപടിക്ക് കാരണമെന്നാണ് സൂചന. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. നേരത്തെ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ ഊര്‍ജ്ജമന്ത്രി വി സുനില്‍ കുമാറിന്റെ വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തു വന്നത്. ഇത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.


