ഇ.ഡി സമന്‍സ് ഏകപക്ഷീയമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. താന്‍ ചെയ്ത കുറ്റം എന്തെന്ന് സമന്‍സില്‍ ഇല്ല. താന്‍ ഫെമ നിയമം ലംഘിച്ചോ കിഫ്ബി ലംഘിച്ചോ കുറ്റം വ്യക്തമാക്കാതെയാണ് രണ്ട് തവണ സമന്‍സ് അയച്ചത്. ഇ.ഡി ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമാണെന്നും പൗരാവകാശ ലംഘനമാണിതെന്നും തോമസ് ഐസക് പറഞ്ഞു.
ആര്‍ക്കും കുതിരകയറാന്‍ നിന്നു കൊടുക്കാനാകില്ല. ചെയ്ത കുറ്റം എന്തെന്ന് ഇ.ഡി അറിയിക്കണം. അല്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണം. ഇ.ഡി നീക്കത്തില്‍ ആശങ്കയില്ലെന്നും തോമസ് ഐസക് പറഞ്ഞു.
കൃത്യമായ രാഷ്ട്രീയ ലക്ഷ്യമാണ് ഇ.ഡിക്കുള്ളത്. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കുകയാണ് ലക്ഷ്യം. കേരളത്തെ മറ്റ് രീതികളില്‍ ഒന്നും തകര്‍ക്കാനാകില്ലെന്നാണ് കേന്ദ്രത്തിന് അറിയാം. ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ചോദ്യം ചെയ്യലിനായി ആദ്യം നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇ.ഡി വീണ്ടും തോമസ് ഐസകിന് നോട്ടീസ് നല്‍കുകയായിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് ഐസക് രേഖാമൂലം മറുപടി നല്കി. താന്‍ ചെയ്ത കുറ്റം എന്താണെന്നാണ് ഇ.ഡിക്ക് ഇ മെയില്‍ മുഖേന നല്കിയ മറുപടിയിലെ പ്രധാന ചോദ്യം. ഇ.ഡി ആവശ്യപ്പെടുന്ന കിഫ്ബി രേഖകളുടെ ഉടമസ്ഥന് താനല്ല. തന്റെ സമ്പാദ്യം പൊതുസമൂഹത്തിന് മുന്നിലുള്ളതാണെന്നും ഇ.ഡിക്കുള്ള മറുപടിയില്‍ ഐസക് വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ നിലപാട്. ഇ.ഡി തനിക്കു നല്കിയ സമന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കിഫ് ബിയോ താനോ ചെയ്ത നിയമലംഘനം എന്താണെന്ന് സമന്‍സില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സമന്‍സുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഇ.ഡിയെ തടയണമെന്നാണ് ഹരജിയിലെ ആവശ്യം. കിഫ് ബിക്കെതിരെയുള്ള ഇ.ഡി നീക്കത്തെ നിയമപരമായി പ്രതിരോധിക്കാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നീ എംഎല്‍എമാര്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.
73,000 കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകര്‍ക്കാന്‍ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇ.ഡി ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. രണ്ട് ഹര്‍ജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.


