ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ഐ.സി.യുവില്‍ നിന്ന് മാറ്റി. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.
ശനിയാഴ്ച സഹോദരങ്ങളായ ആശാ ഭോസ്ലെയും ഹൃദയനാഥ് മങ്കേഷ്കറും ആശുപത്രിയില്‍ എത്തിയിരുന്നു. കുടുംബാംഗങ്ങളെ കൂടാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി, എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ, ബോളിവുഡ് സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, ബിജെപി നേതാവ് എം.പി ലോധ ഉള്‍പ്പെടെയുള്ളവര്‍ ലതയുടെ ആരോഗ്യ വിവരം അന്വേഷിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു.
”ഇന്ത്യയുടെ നൈറ്റിംഗേല്‍” എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്ക്ക് അര്‍ഹയായിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ലതാ മങ്കേഷ്കര്‍ മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, 15 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ്സ് അസോസിയേഷന് അവാര്‍ഡുകള്‍, നാല് ഫിലിംഫെയര്‍ മികച്ച വനിതാ പിന്നണി അവാര്‍ഡുകള്‍, രണ്ട് ഫിലിംഫെയര്‍ സ്പെഷ്യല്‍ അവാര്‍ഡുകള്‍, ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടി.