ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നിരവധി പേര്‍ക്ക് പരുക്കേറ്റു. കുടുങ്ങി കിടന്ന പത്തുപേരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചതായി രാജ്യത്തിന്റെ ദുരന്ത നിവാരണ സേനയായ ബിഎന്‍പിബി അറിയിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് ഇന്ത്യന്‍ സമയം മൂന്ന് മണിയോടെയാണ് ലാവ പ്രവാഹം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സമീപ ഗ്രാമങ്ങളിലേക്ക് ലാവ അതിവേഗം ഒഴുകിയെത്തുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് 13 പേരാണ് മരിച്ചതെന്നും, മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായും ബിഎന്‍പിബി ഉദ്യോഗസ്ഥന് അബ്ദുള്‍ മുഹരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ തൊണ്ണൂറ്റിയെട്ട് പേര്‍ക്ക് പരുക്കേറ്റതായും 902 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതമാണ് വീണ്ടും പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് അഗ്നിപര്‍വ്വതം ഇതിന് മുമ്പ് പൊട്ടിത്തെറിച്ചത്. 2017-ലും 2019-ലും അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ആകാശമാകെ പുക ഉയരുന്നത് കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സി പുറത്തു വിട്ടിരുന്നു. പ്രദേശത്ത് കൂടി പറക്കുന്ന വിമാനങ്ങള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.