സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെപ്പറ്റി അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഇതേപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണം. ലഹരിമരുന്ന് ഇടപാടിലെ പണം മാറ്റിയെടുക്കാനാണ് കമ്പനിയെന്ന് സംശയമുണ്ട്.
മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്കുള്ള പങ്ക് കൂടുതല്‍ വ്യക്തമായെന്ന് പികെ ഫിറോസ്. ബിനീഷ് 2015 ല്‍ മണി എക്സ്ചേഞ്ച് ബാംഗളൂരുവില്‍ തുടങ്ങി. ഇതിനെ കുറിച്ച് അന്വേഷിക്കണം. ബിജെപി ഭരണകാലത്ത് ഇതിന് എങ്ങിനെയാണ് ലൈസന്‍സ് ലഭിച്ചത്? ഏതൊക്കെ കറന്‍സികള്‍ വിനിമയം നടത്തിയെന്നും ഫിറോസ് ചോദിച്ചു. ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണം എന്ന് പറഞ്ഞ ഫിറോസ് തെളിവുകള്‍ ഇഡിക്ക് കൈമാറുമെന്നും വ്യക്തമാക്കി.
2018ല്‍ തുടങ്ങിയ യുഎഎഫ്എക്സ് സൊല്യൂഷന്‍സ് പാര്‍ട്നര്‍ ബിനീഷിന്റെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. യുഎഎഫ്എക്സ് സൊല്യൂഷന്‍സാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷന് നല്‍കിയതെന്ന് സ്വപ്ന കസ്റ്റംസിനു മൊഴി നല്‍കിയതാണ്. ഈ ഇടപാടില്‍ ബിനീഷിന്റെ പങ്ക് അന്വേഷിക്കണം. ബിനീഷ് ഉപയോഗിക്കുന്ന കാറുകളില്‍ ഒന്ന് ലത്തീഫിന്റെ സഹോദരന്റെ കാറാണെന്നും ഫിറോസ് ആരോപിച്ചു.
യുഎഎഫ്എക്സ് സൊല്യൂഷന്‍സ് ഒറ്റത്തവണയും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സിപിഎമ്മിനെ യൂത്ത് ലീഗ് ആദ്യ ഘട്ടത്തില്‍ ഇതിലേക്ക് വലിച്ചിഴച്ചില്ല. പക്ഷേ പാര്‍ട്ടിയുടെ പങ്ക് ഇപ്പോള്‍ വ്യക്തമാണ്. ബിനീഷിനെ സിപിഎം സംരക്ഷിക്കുന്നു. മക്കള്‍ ചെയ്യുന്ന തെറ്റ് മറക്കാന്‍ സിപിഎം കേരളത്തെ വില്‍പ്പനക്ക് വെക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. മയക്കു മരുന്ന് കേസില്‍ പിടിയിലായ കോക്കാച്ചി മിഥുന് എന്ന സിനിമ നടന്റെ കോള്‍ ലിസ്റ്റില്‍ ബിനീഷിന്റെ പേരുണ്ടായിരുന്നു, അതോടെ അന്വേഷണമവസാനിപ്പിച്ചു. യുഎഎഫ്എക്സ് സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ ബി.ജെ.പി. സഹായമുണ്ട്. അതാണ് കേരളത്തില്‍ അന്വേഷിക്കാത്തത്. മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണോ ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നതെന്ന് യൂത്ത് ലീഗ് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വല്ലപ്പോഴുമേ അനൂബിനെ വിളിക്കാറുള്ളൂ എന്നാണ് ബിനീഷിന്റെ വാദം. എന്നാല്‍ നിരവധി തവണ ദീര്‍ഘനേരം അനൂബുമായി സംസാരിച്ചുവെന്ന് വ്യക്തമായി. വാട്സാപ്പ് കോള്‍ പരിശോധിച്ചാല്‍ ജൂലൈ 10 ന് അനൂബും ബിനീഷും സംസാരിച്ചുവെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവരുന്നത് ഫോണ്‍ കത്തിച്ചുകളഞ്ഞുവെന്നാണ്. വിശദമായി അന്വേഷണം നടത്തിയാല്‍ സ്വര്‍ണക്കടത്തിലടക്കം കൂടുതല്‍ വിവരം ലഭിക്കും.
ബി ക്യാപിറ്റല്‍ കമ്പനി ബിനീഷിന്റേതാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കിയിരുന്നു.