പൂനെ: ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ് ട്രെയിനിൽ മാഗി ന്യൂഡിൽസ് പാചകം ചെയ്യുന്ന യാത്രക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ പൂനെയിലെ ചിഞ്ച്വാഡ് നിവാസിയായ സരിത ലിംഗായത്ത് എന്ന സ്ത്രീക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 154 പ്രകാരം യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യാത്രക്കാരി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ക്ഷമാപണ വീഡിയോ പങ്കുവച്ചത്.
മുംബൈയിലെ ആർപിഎഫ് ഉദ്യോഗസ്ഥരുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട്, ഹരിദ്വാറിൽ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വെച്ചാണ് സംഭവം നടന്നതെന്ന് അവർ വിശദീകരിക്കുന്നു. ട്രെയിനിലെ ചില കുട്ടികൾ മാഗി കെറ്റിലിൽ ഉണ്ടാക്കാമോ എന്ന് ചോദിച്ചതിനാലാണ് താൻ കെറ്റിൽ ഉപയോഗിച്ച് മാഗി ഉണ്ടാക്കിയതെന്ന് അവർ പറഞ്ഞു. താനും മറ്റ് മുതിർന്നവരും ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നതിനാൽ വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കാനും കെറ്റിൽ ഉപയോഗിച്ചു. ട്രെയിൻ 6-7 മണിക്കൂർ വൈകിയതിനാൽ കുറച്ചു ചായ ഉണ്ടാക്കി എല്ലാവരും അത് പങ്കിട്ടുവെന്നും സരിത വീഡിയോയിൽ പറയുന്നു. ട്രെയിനിൽ പാചകം ചെയ്താലുണ്ടാകുന്ന അപകടത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും തനിക്ക് സംഭവിച്ച തെറ്റിന് മാപ്പ് പറയുന്നതായും സരിത പറഞ്ഞു.


