ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന് നിരാഹാരസമരത്തിൽ. ഒരുമാസത്തെ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ വെല്ലൂർ സെൻട്രൽ ജയിലിലാണ് നളിനി നിരാഹാരമിരിക്കുന്നത്.
പരോൾ ലഭിക്കുന്നതിന് വെള്ളിയാഴ്ച രാത്രി മുതൽ നിരാഹാരമിരിക്കുമെന്ന് നളിനി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച നളിനി പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല. ഭർത്താവ് മുരുഗൻ അഥവാ വി ശ്രീഹരന്റെ അച്ഛൻ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയിട്ടുണ്ട്. അവരെ കാണുന്നതിനും പരിചരിക്കുന്നതിനുമായി ഒരുമാസത്തെ പരോൾ അനുവദിക്കണമെന്നാണ് നളിനിയുടെ ആവശ്യം.
28 വർഷമായി ജയിലിൽ കഴിയുന്ന തന്നെയും ഭർത്താവ് മുരുഗൃനെയും മോചിപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നൽകിയ കത്തിൽ നളിനി ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷയിൽ ഇളവ് നൽകണമെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ കേസിലെ പ്രതികൾ സർക്കാരിനെ സമീപിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 25ന് മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിനായി നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. ഒരുമാസത്തേക്ക് നൽകിയ പരോൾ പിന്നീട് മദ്രാസ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു. അമ്പത്തൊന്ന് ദിവസത്തെ പരോൾ കാലാവധി അവസാനിപ്പിച്ച് സെപ്തംബർ 16നാണ് നളിനി വെല്ലൂർ ജയിയിലേക്ക് തിരിച്ച് പ്രവേശിപ്പിച്ചത്.


