രാജസ്ഥാൻ : രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. അഞ്ച് വർഷം കൂടുമ്പോൾ പാർട്ടികൾ മാറിമാറി വരുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യത്തെ കോൺഗ്രസ് മറികടക്കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു. “സർക്കാർ ഇത്തവണയും ആവർത്തിക്കും, അത് ഉറപ്പാണ്“ ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “ഇപ്പോൾ, സർക്കാർ ആവർത്തിക്കുക എന്നതാണ് ജനങ്ങളുടെ മാനസികാവസ്ഥ, കേരളത്തിൽ 70 വർഷമായി കോൺഗ്രസും സിപിഎമ്മും മാറിമാറി അധികാരത്തിൽ വന്നിരുന്നു, എന്നാൽ അവർ നല്ലത് ചെയ്തതിനാലാണ് ഇത്തവണ സിപിഐഎം സർക്കാർ ആവർത്തിച്ച് ഭരണത്തിലെത്തിയത്” അശോക് ഗെലോട്ട് പറഞ്ഞു. ജനങ്ങളുടെ മാനസികാവസ്ഥ പരിശോധിച്ചാൽ അവർക്ക് നമ്മുടെ ഭരണവും പദ്ധതികളും ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാകുമെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച മുഖ്യമന്ത്രി, കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ മാത്രമേ തന്റെ സർക്കാരിന്റെ പദ്ധതികൾ തുടരുകയുള്ളൂവെന്നും അല്ലാത്തപക്ഷം, അധികാരത്തിലെത്തിയാൽ ബിജെപി എല്ലാ പദ്ധതികളും വെട്ടിക്കുറയ്ക്കുമെന്നും പറഞ്ഞു. സംസ്ഥാനങ്ങളുടെ ക്ഷേമം മനസ്സിൽ വെച്ചുകൊണ്ട് ഞങ്ങൾ നിരവധി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്, അത് സർക്കാർ ആവർത്തിച്ചാൽ മാത്രമേ ശക്തിപ്പെടുത്താനാകൂ. എന്നാൽ ബിജെപി അധികാരത്തിൽ വന്നാൽ ആ പദ്ധതികൾ നിർത്തലാക്കും. നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്താനും ഇത്തവണ നൽകുന്ന ഉറപ്പുകൾ നിറവേറ്റാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.


