ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യക്കെതിരെ പ്രകോപനപരവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ നടത്തുന്നതിനു പകരം പാകിസ്താൻ സ്വയം നന്നാകാൻ നോക്കണമെന്ന് ഇന്ത്യ വിമർശിച്ചു. ഐക്യരാഷ്ട്രസഭാ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ യോഗത്തിസാണ് ഇന്ത്യൻ നയതന്ത്രജ്ഞൻ ക്ഷിതിജ് ത്യാഗി വിമർശനം ഉന്നയിച്ചത്.
ഇന്ത്യയുടെ പ്രദേശങ്ങൾ മോഹിക്കുന്നതിനു പകരം പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യൻ ഭൂമിയിൽ നിന്ന് ഒഴിഞ്ഞുപോകണം. ഭീകരവാദം കയറ്റുമതി ചെയ്യുന്നതിനും സ്വന്തം ജനങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തുന്നതിനു പകരം സ്വന്തം രാഷ്ട്രത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനാണ് പാകിസ്ഥാൻ ശ്രമിക്കേണ്ടതെന്നും ത്യാഗി പറഞ്ഞു.
ഖൈബർ പാഷ്തൂൺഖ പ്രവിശ്യയിൽ പാകിസ്ഥാൻ സ്വന്തം പൗരന്മാർക്കുനേരെ നടത്തിയ ആക്രമണം പരാമർശിച്ചുകൊണ്ടായിരുന്നു ത്യാഗിയുടെ പ്രസംഗം. സ്ത്രീകളും കുട്ടികളും അടക്കം 30 പേരായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ടിറാ താഴ്വരയിലെ മത്രെ ദാരാ ഗ്രാമത്തിലാണ ആക്രമണം നടത്തിയത്. പാകിസ്താൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.