ദില്ലി: കശ്മീരിലെ പ്രധാന വിനോദ സഞ്ചാരമേഖലയായ പഹൽഗാമിലുണ്ടായ അപ്രതീക്ഷിതമായ ഭീകരാക്രമണം വിനോദ സഞ്ചാരമേഖലയെ ബാധിക്കും. മലയാളികൾ അടക്കമുള്ളവർ കൂടുതലായി പോകുന്ന ഈ സമയത്തുണ്ടായ ഭീകരാക്രമണം വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാണ്. ഭീകരാക്രമണം ഉണ്ടാക്കിയ ഭീതി യാത്ര റദ്ദാക്കാനും യാത്രാ തീയതി മാറ്റിവയ്ക്കാനും പലരേയും പ്രേരിപ്പിക്കുന്നുവെന്നാണ് വിവരം. ഇന്നലെയാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ മരിച്ചത്.
സഞ്ചാരികളുടെ സ്വർഗമാണ് കശ്മീർ. പ്രത്യേകിച്ച് ബൈസരൺ താഴ്വര. അവധിക്കാലം ആഘോഷിക്കാൻ മാസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവരാണ് ഭീകരാക്രമണ പശ്ചാത്തലത്തിൽ യാത്രയെ കുറിച്ച് പുനപരിശോധന നടത്തുന്നത്. ചിലർ തീയതികൾ മാറ്റാൻ ആലോചിക്കുന്നുവെന്നാണ് വിവരം. പഗൽഗാം ഒഴികെയുള്ള മറ്റ് സ്ഥലങ്ങളെല്ലാം സുരക്ഷിതമാണ്. വിവിധ ഏജൻസികൾ മുഖേന കശ്മീരിലെത്തിയിരിക്കുന്ന ആയിരക്കണക്കിന് മലയാളികൾ സുരക്ഷിതരാണ്. പോകാൻ തയ്യാറായി ഇരിക്കുന്ന ഗ്രൂപ്പുകളും നിരവധിയാണ്. കഴിഞ്ഞ വർഷം കശ്മീർ സന്ദർശിച്ച സഞ്ചാരികളുടെ എണ്ണം റെക്കാേർഡിലെത്തി നിൽക്കുമ്പോഴാണ് പ്രതീക്ഷകൾ തകിടം മറിച്ചുള്ള ഭീകരാക്രണം ഉണ്ടായത്.
അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാനൊരുങ്ങുകയാണ് കേന്ദ്രം. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിൻ്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ 4 ടിആർഎഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടു. ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ അദ്ദേഹം ആദരം അർപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു പഹൽഗാമിലെ ബൈസരന്‍ താഴ്വര. മിനി സ്വിറ്റ്സർലൻ്റ് എന്നറിയപ്പെട്ട സ്ഥലം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നിൽ ഇവിടം മാറി. മതം ചോദിച്ച് ഭീകരര്‍ വെടിയുതിർത്തപ്പോൾ 26 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. അമിത്ഷായെ കണ്ടതോടെ മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊട്ടിക്കരഞ്ഞു.