മണിപ്പൂർ: മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരിക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന 20 വയസുകാരിയാണ് മരിച്ചത്. 2023 മെയിലുണ്ടായിരുന്ന സംഭവത്തെ തുടർന്ന് ശാരീരിക പരിക്കുകളിൽ നിന്നും മാനസിക ആഘാതങ്ങളിലും നിന്നും യുവതി കരകയറിയില്ലെന്ന് കുടുംബം പറഞ്ഞു. ശാരീരിക പരിക്കുകൾ കാരണം ശ്വസന പ്രശ്നങ്ങൾ ഉണ്ടായതായും യുവതിയുടെ അമ്മ ലിൻഗ്നെയ് ഹാവോകിപ് ന്യൂസ് ലോൺട്രിയോട് പറഞ്ഞു.
കുക്കി വിഭാഗത്തിൽപെട്ട യുവതിയെ മെയ്തെയ് വിഭാഗത്തിലുള്ളവരാണ് ക്രൂരപീഡനത്തിനിരയാക്കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല. കറുത്ത ഷർട്ടുകൾ ധരിച്ച നാല് ആയുധധാരികളായ പുരുഷന്മാർ ഒരു കുന്നിൻ പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. കലാപത്തിൽ ആക്രമണത്തിന് നേതൃത്വം കൊടുത്ത മെയ്തെയ് ഗ്രൂപ്പിലെ അരാംബായ് ടെങ്കോൾ അംഗങ്ങളാണ് കറുത്ത ഷർട്ടുകൾ ധരിച്ചിരുന്നത്.


