അഹമ്മദാബാദ്: ഗുജറാത്തിൽ
അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത്
വിമാനം തകർന്നുവീണ് വൻദുരന്തം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്.
12 ജീവനക്കാരടക്കം വിമാനത്തിൽ 242 യാത്രക്കാരുണ്ടായിരുന്നു. ടേക്ക് ഓഫിന് പിന്നാലെ ഉച്ചക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ചായിരുന്നു അപകടമെന്ന് റിപോർട്ടുകളുണ്ട്.
സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുകയാണ്. പതിനഞ്ചോളം ഫയർഫോഴ്സ് യൂനിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉച്ചക്ക് 1.50നായിരുന്നു വിമാനം അഹ്മദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിട്ടുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായി. അപകടം നടന്നത് ജനവാസമേഖലയിലാണെന്നതും ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിക്കുന്നു.
വിമാനത്തിന്റെ സാങ്കേതിക പ്രശ്നമാണ് തകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.