തൃശ്ശൂര്‍ : കരുവന്നൂര്‍ കള്ളപ്പണയിടപാട് കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇഡിയുടെ അന്വേഷണം. കേസിലെ ഒന്നാംപ്രതി സതീഷ്കുമാറുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ മുന്‍ എസ്പി കെ.എം ആന്റണിക്കെതിരെയാണ് അന്വേഷണം. മുന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനെയും ഇഡി ചോദ്യം ചെയ്യുകയാണ്. സതീഷ്കുമാറും സിപിഎം കൗണ്‍സിലര്‍ പി.ആആര്‍ അരവിന്ദാക്ഷനും ഉള്‍പ്പെട്ട കള്ളപ്പണയിടപാടില്‍ രാഷ്ട്രീയത്തിലെയും പൊലീസ് സേനയിലെയും ഹൈ പ്രൊഫൈല്‍ കണ്ണികളുണ്ടെന്ന് ഇഡി ആവര്‍ത്തിച്ചിരുന്നു.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും എസ്പിയുമായിരുന്ന കെ.എം ആന്റണിയെ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്. ആന്റണി സതീശനുമായി നടത്തിയ കോടികളുടെ ഇടപാട് സംബന്ധിച്ച തെളിവുകള്‍ ഇഡിയുടെ കൈവശമുണ്ട്. മൂന്ന് കോടി രൂപയാണ് ആന്റണി സതീശന് പലിശക്ക് നല്‍കിയതെന്നാണ് മൊഴി. ഇതിന് കൊള്ളപലിശയായി 18 ലക്ഷത്തിലധികം രൂപ ഈടാക്കി. ഇത് ഇരുവരും തമ്മില്‍ നടത്തിയ ഇടപാടുകളുടെ സാമ്പിള്‍ മാത്രമെന്നും ഇഡി വ്യക്തമാക്കുന്നു. കോട്ടയം സ്വദേശിയായ ആന്റണി ഏറെ നാളായി തൃശൂരിലാണ് താമസം. അരവിന്ദാക്ഷനുമായും ആന്റണിക്ക് അടുത്തബന്ധമുണ്ട്. പൊലീസ് ഉദ്യോഗസ്ഥന് എങ്ങനെ കോടികളുടെ സമ്പാദ്യമുണ്ടായി എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം.
കരുവന്നൂര്‍ ബാങ്കില്‍ സതീഷ്കുമാര്‍ നിക്ഷേപിച്ച ഒന്നരക്കോടി രൂപ പി.പി കിരണും ബിജു കരിമും ചേര്‍ന്ന് തട്ടിയെടുത്ത് മറ്റൊരു ബാങ്കില്‍ നിക്ഷേപിച്ചു. ഇത് സംബന്ധിച്ച് സതീഷ്കുമാര്‍ ആദ്യം പരാതി നല്‍കുന്നത് അന്ന ഇരിങ്ങാലക്കുട ഡിവൈഎസ്പി ആയിരുന്ന ഫേമസ് വര്‍ഗീസിനാണ്. പി.ആര് അരവിന്ദാക്ഷനോടൊപ്പം എത്തിയാണ് അന്ന് പരാതി നല്‍കിയത്. രണ്ട് കോടിയിലേറെ രൂപ വാങ്ങിയെടുത്ത ശേഷമാണ് ഇങ്ങനെയൊരു പരാതി സതീഷ് നല്‍കിയത്. ഇതില്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പിലൂടെ മൂന്ന് കോടി രൂപ വീണ്ടും സതീശന് കൈമാറുകയും ചെയ്തു.
ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തേടാനാണ് ഫേമസ് വര്‍ഗീസിനെയും ചോദ്യം ചെയ്യുന്നത്. ബാങ്കില്‍ നിന്ന് 18കോടിയിലേറെ രൂപ വയ്പയായും ചിട്ടിയിനത്തിലും തട്ടി മുങ്ങിയ അനില്‍കുമാറും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. സതീഷ്കുമാറിന്റെ കൂട്ടാളിയായ ഇയാളുടെ വീടിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി കോടികള്‍ വിലയുള്ള ഭൂമിയുടെ രേഖകള്‍ അടക്കം പിടിച്ചെടുത്തു. ഇതിന്റെ തുടര്‍ച്ചയാണ് ചോദ്യം ചെയ്യല്‍.