തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നല്കി. കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
അതേസമയം കേസില്‍ പ്രധാനപ്രതി അഖിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ടാം വർഷ ബിവിഎസ്പി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥ് ആള്‍ക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് മരിച്ചത്.
ഈ മാസം 14 മുതല്‍ 18 ഉച്ച വരെ സിദ്ധാർത്ഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് ദൃക്സാക്ഷിയായ വിദ്യാർത്ഥി പറഞ്ഞത്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പ്രതികള്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. പരസ്യ വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഘത്തില്‍പ്പെട്ടവരാണിവർ.