തിരുവനന്തപുരം: ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.സംസ്ഥാന സർക്കാർ അനാവശ്യമായി കേരളത്തിലെ പ്രതിസന്ധികള്‍ക്ക് കേന്ദ്ര സർക്കാരാണ് ഉത്തരവാദികളെന്ന് വരുത്തിതീർക്കാൻ നിയമസഭയെ ഉപയോഗിച്ചതിനുള്ള തിരിച്ചടിയാണ് ഗവർണറുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
കവലപ്രസംഗം നയപ്രഖ്യാപന പ്രസംഗമായി നിയമസഭയില്‍ അവതരിപ്പിക്കുന്ന രീതി അംഗീകരിക്കാൻ കഴിയില്ല എന്നുള്ള കൃത്യമായ സന്ദേശമാണ് ഇത് നല്‍കുന്നത്. മുഖ്യമന്ത്രിയടകം സിപിഎം നേതാക്കള്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന അവാസ്ഥവമായിട്ടുള്ള കാര്യങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് നിയമസഭ വേദിയാക്കിയത്. നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
ഒരു മിനിറ്റ് 18 സെക്കന്റുകൊണ്ട് തന്നെ ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചു. നയപ്രഖ്യാപനത്തിനായി നിയമസഭാ മന്ദിരത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, പാര്‍ലമെന്ററികാര്യമന്ത്രി കെ.രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
മുഖ്യമന്ത്രിയില്‍നിന്ന് പൂച്ചെണ്ട് സ്വീകരിച്ചെങ്കിലും ഇരുവരും തമ്മില്‍ ഹസ്തദാനം ഉള്‍പ്പെടെയുള്ള ഉപചാരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.