തിരുവനന്തപുരം: എപിപിയുടെയും ഭിന്നശേഷിക്കാരന്റെയും ആത്മഹത്യ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ ജനങ്ങള്‍ക്ക് സമ്മാനിച്ച ദുരന്തമെന്നും സതീശൻ പറഞ്ഞു.
മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
എപിപി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. പ്രതിസ്ഥാനത്തുള്ളവരെ അടിയന്തരമായി ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.


