തിരുവനന്തപുരം: പോലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. കെപിസിസി ആസ്ഥാനത്ത് നിന്ന് പ്രകടനമായെത്തി ഡിജിപി ഓഫീസിനു മുന്നിലെത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.സ്ഥലത്തുണ്ടായിരുന്ന നവകേരള സദസിന്റെ ബാനറുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസംഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗം ആരംഭിച്ചതിനു പിന്നാലെയാണ് പോലീസ് നടപടിയുണ്ടായത്. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സതീശൻ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു.
നേതാക്കള്‍ക്കും പ്രവര്‍ത്തകള്‍ക്കും നേരെ ജലപീരങ്കി പ്രയോഗവും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായി. എട്ടുതവണയാണ് പോലീസ് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചത്. ഇതോടെ പലര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ. സുധാകരനെ പ്രവര്‍ത്തകര്‍ വേദിയില്‍ നിന്ന് മാറ്റുകയും പിന്നീട് ശാസ്ത്രമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നേതാക്കളെ പ്രവര്‍ത്തകര്‍ വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. ഇതിനു പിന്നാലെ പോലീസിനു നേരെ കല്ലേറുണ്ടായി.
സാധാരണ നേതാക്കള്‍ പ്രസംഗിച്ചതിനു ശേഷമാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുക. എന്നാല്‍ നേതാക്കള്‍ക്കു നേരെ തുടക്കത്തില്‍തന്നെയുണ്ടായ കണ്ണീര്‍വാതക പ്രയോഗം ആസൂത്രിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കെ.സുധാകരനും വി.ഡി. സതീശനും പുറമേ ശശി തരൂര്‍ എംപി, രമേശ് ചെന്നിത്തല, കെ മുരളീധരന് എംപി തുടങ്ങിയവരും കെപിസിസി ഭാരവാഹികളും പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയിരുന്നു.