തിരുവനന്തപുരം: സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
യോഗ്യതയുള്ള സംഘ്പരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും സംഘപരിവാര്‍ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്. സംഘപരിവാറിന്റെ ആളുകളെ മാത്ര വച്ച് പോകുന്നെങ്കില്‍ നമുക്ക് വിമര്‍ശിക്കാം. അവരില്‍ കൊള്ളാവുന്നവരു ണ്ടെങ്കില് അവരെ നിയമിക്കുന്നതിനെ ഞങ്ങള്‍ എങ്ങനെയാണ് എതിര്‍ക്കുക. ഗവര്‍ണറുടെ ഉത്തരവാദിത്വത്തെ പിന്തുണയ്ക്കേണ്ടത് തങ്ങളുടെ ഉത്തര വാദിത്വമാണെന്നും സുധാകരന് പറഞ്ഞു.
ഞങ്ങള്‍ അത് രാഷ്ട്രിയം തിരിച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ല. ഈ വന്നിരിക്കു ന്നവര്‍ ആ പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യരാണോ എന്നതാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. യോഗ്യരല്ലെന്ന് തോന്നിയാല്‍ അതിനെതിരെ ശബ്ദിക്കും. കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണ്. അതിനായി കെപിസിസി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും സുധാകരന് പറഞ്ഞു.


