തിരുവനന്തപുരം: 91-മത് ശിവഗിരി തീര്‍ഥാടന കാലത്തിന് ഇന്ന് തുടക്കമാകും. 2024 ജനുവരി അഞ്ചുവരെ നീണ്ടു നില്ക്കുന്ന ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള സമ്മേളനങ്ങളും പ്രഭാഷണങ്ങളും ഇന്ന് മുതലാണ് ആരംഭിക്കുന്നത്.
ഗുരുദേവൻ വിഭാവനം ചെയ്ത സര്‍വമത സമന്വയത്തിന്റെ ശതാബ്ദി എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന്റെ സവിശേഷത. ഇന്ന് മുതല്‍ തുടങ്ങുന്ന വിവിധ സമ്മേളനങ്ങളും പ്രഭാഷണ പരിപാടികളും 29 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ ശിവഗിരിയിലെ സന്യാസിവര്യൻമാര് ഗുരുധര്‍മ പ്രബോധനം നടത്തും.
26ന് നടക്കുന്ന സര്‍വമത സമ്മേളനം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. 27ന് ഗുരുധര്‍മ പ്രചാരണ സഭയുടെ സമ്മേളനം, 28ന് കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനവും നടക്കും. ഗുരുധര്‍മ പ്രചാരണസഭയുടെ ആഭിമുഖ്യത്തില്‍ 21ന് സര്‍വമത സമ്മേളന പദയാത്ര നടത്തും. 24ന് വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മൃതി പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവരാണ് തീര്‍ഥാടന സമ്മേളനങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്.