മലപ്പുറം: താനൂർ കസ്റ്റഡി മരണ കേസില്‍ പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻ പോലീസിനെതിരെ മൊഴി നല്കി. താമിർ ജിഫ്രിയെ പോസ്റ്റ്മോർട്ടം ചെയ്ത മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ ഹിതേഷ് ശങ്കര്‍ സിബിഐക്ക് നല്കിയ മൊഴിയുടെ വിശദംശങ്ങളാണ് പുറത്ത് വന്നത്.
ഡോ.ഹിതേഷ് ശങ്കർ സിബിഐക്ക് നല്കിയ മൊഴിയില്‍ മർദനം മരണത്തിന് കാരണമായി എന്നാണ് പറയുന്നത് . കേസില്‍ അന്വേഷണ സംഘത്തിന്റെ മൊഴി എടുക്കല്‍ പൂർത്തിയാക്കി.
ശ്വാസകോശത്തിലെ നീർക്കെട്ട് മൂലമാണ് മരണം സംഭവിച്ചത് എങ്കിലും ശരീരത്തിലേറ്റ മർദനമാണ് നീർകെട്ടിന് കാരണം എന്നാണ് ഫോറൻസിക് സർജന്റെ മൊഴി. അമിത ലഹരി ഉപയോഗവും നീർകെട്ടിന് കാരണമായിട്ടുണ്ട്.
സിബിഐ സംഘം താമിർ ജിഫ്രിയുടെ രോഗ വിവരങ്ങളും ലഹരിയുടെ അളവും ശേഖരിച്ചു. കേസില്‍ മുൻ മലപ്പുറം എസ്പി സ്വാധീനിക്കാൻ ശ്രമിച്ചോ എന്നും സിബിഐ പരിശോധിച്ചു. താമിറിന്റെ ശരീരത്തില്‍ 21 മുറിവുകള്‍ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. സിബിഐ ഡിവൈഎസ്പി കുമാർ റോണക്കും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.