എരുമേലി സ്വദേശികളായ അഷ്കര്‍ അഷ്റഫ് (25), എന്‍ എന്‍ അന്‍വര്‍ഷാ (22), അഫ്സല് അലിയാര് (21) എന്നിവരെയാണ് കോട്ടയം എക്സൈസ് അറസ്റ്റ് ചെയ്തത് 2 May 2023 3:54 PM റിപ്പോർട്ടർ നെറ്റ്വർക്ക്
കോട്ടയം: പാലായില്‍ വന്‍ ലഹരിമരുന്ന് വേട്ട. മൂന്ന് യുവാക്കള്‍ എക്സൈസിന്റെ പിടിയിലായി. എരുമേലി സ്വദേശികളായ അഷ്കര്‍ അഷ്റഫ് (25), എന്‍ എന്‍ അന്‍വര്‍ഷാ (22), അഫ്സല് അലിയാര് (21) എന്നിവരെയാണ് കോട്ടയം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 77 ഗ്രാം എംഡിഎംഎ, മൂന്ന് ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു.
കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രധാനമായും വില്‍പ്പന നടത്തിയിരുന്നത്. ഈ മേഖലകളിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്തുന്നതിനായി ബെംഗളൂരുവില്‍ നിന്ന് ബസില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്യുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായുള്ള നീക്കത്തിലാണ് പ്രതികള്‍ എക്സൈസിന്റെ പിടിയിലാവുന്നത്. ആഴ്ചയില്‍ രണ്ട് തവണ ബെംഗളൂരുവിലേക്ക് യാത്ര പോവാറുള്ള ഇവരെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.
എക്സൈസ് പരിശോധന ഒഴിവാക്കാനായി അതിരാവിലെയുള്ള ബസിലാണ് പ്രതികള്‍ പാലായില്‍ എത്തിയത്. ലഹരി വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിന് വേണ്ടിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ ആര് വിനോദ്, കെഎന്‍ വിനോദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ്, ദീപു ബാലകൃഷ്ണന്, അനീഷ് രാജ്, നിമേഷ്, ശ്യാം ശശിധരന്, പ്രശോഭ്, എക്സൈസ് ഡ്രൈവര്‍ അനില്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്