തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കാടര്‍ കോളനിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് ആദിവാസിക്കുട്ടികളുടെ പോസ്റ്റ്മോർട്ടം ഇന്ന്.
രാവിലെ തൃശൂർ മെഡിക്കല്‍ കോളജിലാകും പോസ്റ്റ്മോർട്ടം നടക്കുക.
ഒരാഴ്ച മുന്‍പ് കാണാതായ കുട്ടികളെ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തേന്‍ ശേഖരിക്കാനായി മരത്തില്‍ കയറിയപ്പോള്‍ അപകടം സംഭവിച്ചതാണെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
കാടര്‍ വീട്ടില്‍ കുട്ടന്റെ മകന് സജിക്കുട്ടന്‍(16), രാജശേഖരന്റെ മകന് അരുണ്‍ കുമാർ(എട്ട്) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇരുവരെയും കാണാതായത്. മാതാപിതാക്കള്‍ മരിച്ചുപോയതിനാല്‍ സജിക്കുട്ടന്‍ സഹോദരങ്ങളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. സഹോദരങ്ങള്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി ദിവസങ്ങളായി വനത്തില്‍ പോയതിനാല്‍ സജികുട്ടനെ കാണാതായ വിവരം വൈകിയാണ് അറിഞ്ഞത്.