കൊച്ചി :ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. കെ.കെ.കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് റദ്ദാക്കി. വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് ഹൈക്കോടതി വിധി. പ്രതികളും സര്‍ക്കാരും ടിപിയുടെ ഭാര്യ കെ.കെ.രമ എംഎല്‍എയും നല്കിയ അപ്പീലുകളിലാണ് ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്. അപ്പീല്‍ നല്കി പത്താം വര്‍ഷത്തിലാണ് ഹൈക്കോടതി വിധി പറയുന്നത്.
ആര്.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ 36 പ്രതികളില്‍ 12 പേരെയാണ് 2014ല്‍ വിചാരണ കോടതി ശിക്ഷിച്ചത്.
ഇതിനെതിരെയാണ് ശിക്ഷിക്കപ്പെട്ട പ്രതികളും, പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, സിപിഎം നേതാവ് പി.മോഹനന് ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ.രമയും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അപ്പീലുകളില്‍ വിധി പറഞ്ഞത്. എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തന് തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനുമാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്.
കേസിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍. കേസിലെ 13-ാം പ്രതിയായ കുഞ്ഞനന്തന് ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണ്‍ 11 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. കേസില്‍ സിപിഎം നേതാവായ പി.മോഹനന് ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എം.എല്‍.എയുടെ അപ്പീല്‍.
എഫ്ഐആറില്‍ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആര്‍എംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.