മൂവാറ്റുപുഴ : കച്ചേരിത്താഴത്ത് എം പി ഫണ്ട് ഉപയോഗിച്ച് കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിച്ചതിലെ തട്ടിപ്പ് അന്വേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം പി അഡ്വ. ജോയ്സ് ജോര്‍ജ്ജ് വിജിലന്‍സില്‍ പരാതി നല്കി. നിർമ്മാണത്തിലെ ക്രമക്കേടും അഴിമതിയും മറക്കാൻ ഉദ്യോഗസ്ഥ- കരാർ മാഫിയ സംഘം വീണ്ടും അഴിമതിക്ക് കളമൊരുക്കി. ഇതിന്റെ ഭാഗമായി വെയിറ്റിംഗ് ഷെഡിനുള്ളിൽ മറ്റൊരു ഷെഡ് കൂടി (ചിന്നവീട് ) ഭാഗികമായി നിർമ്മിച്ച് ക്രമക്കേട് മറക്കാൻ ശ്രമം നടത്തിയെന്നും ജോയ്സ് ജോർജ്ജ് പറഞ്ഞു.
വെയിറ്റിംഗ് ഷെഡിന്റെ ഡിസൈനിൽ മാറ്റം വരുത്തി അനുബന്ധ സൗകര്യങ്ങൾ പാടെ ഒഴിവാക്കിയാണ് നിലവിലെ നിർമ്മാണം നടത്തിയത്. ക്രമവിരുദ്ധമായ നിർമ്മാണങ്ങൾക്ക് മേൽനോട്ട ചുമതലയുണ്ടായിരുന്ന ചില ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും മുൻ എം പി പറഞ്ഞു. നിർമ്മാണത്തിലെ രാഷ്ട്രീയ ഇടപെടലുകളും അന്വേഷിക്കണമെന്നും ജോയ്സ് ജോർജ് ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ബസ് ഷെല്‍ട്ടറും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് 2018 ല്‍ 40 ലക്ഷം രൂപ എം പി ഫണ്ടില്‍ നിന്നും അനുവദിച്ചതെന്ന് ജോയ്സ് ജോർജ് പറഞ്ഞു. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള എറണാകുളം ജില്ലാ കളക്ടര്‍ മൂവാറ്റുപുഴ നഗരസഭയെ നിര്‍വ്വഹണ ഏജന്‍സിയായി തീരുമാനിക്കുകയും എന്‍ജിനീയറിംഗ് വിഭാഗത്തോട് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ബസ്സുകള്‍ കയറ്റി നിര്‍ത്താന്‍ പറ്റുന്നതും യാത്രക്കാര്‍ക്ക് മഴയും വെയിലും കൊള്ളാതെ ബസ്സില്‍ കയറുന്നതിനും ഇറങ്ങുന്നതിനും സൗകര്യമുള്ള ബസ് ഷെല്‍ട്ടറും അതിനോട് ചേര്‍ന്ന് കംഫര്‍ട്ട് സ്റ്റേഷനും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, വൈഫൈ തുടങ്ങിയ സൗകര്യങ്ങളും സൗകര്യപ്രദമായ ഇരിപ്പിടങ്ങളും സോളാര്‍ പാനലുകളും ബാറ്ററി റൂമും ഉള്‍പ്പടെയുള്ള പദ്ധതിക്ക് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മൂവാറ്റുപുഴ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ തയ്യാറാക്കുകയും ആയതിന്റെ ത്രീ ഡി അനിമേഷന്‍ ജില്ലാ കളക്ടറും മറ്റുദ്യോഗസ്ഥരും പങ്കെടുത്ത റിവ്യൂ കമ്മറ്റി മുമ്പാകെ അവതരിപ്പിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് 2018 ഒക്ടോബര്‍ 17 ന് എറണാകുളം ജില്ലാ കളക്ടര്‍ ഭരണാനുമതി നല്കി ടെന്‍ഡര്‍ വിളിച്ച് പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും അംഗീകരിച്ച പ്ലാനിനും എസ്റ്റിമേറ്റിനും വിരുദ്ധമായാണ് പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളതെന്നും പുതുക്കിയ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയോ എസ്റ്റിമേറ്റോ നല്‍കിയിട്ടില്ല.
എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് അംഗീകരിച്ച എസ്റ്റിമേറ്റില്‍ മാറ്റം വരുത്തി ഭരണാനുമതി പുതുക്കണമെങ്കില്‍ പദ്ധതി നിര്‍ദ്ദേശിച്ച എംപിയുടെ രേഖാമൂലമുള്ള അനുമതിപത്രം ആവശ്യമാണ്. ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തുന്നതിനോ പുതുക്കിയ ഭരണാനുമതി നല്‍കുന്നതിനോ അന്നത്തെ എംപിയായിരുന്ന താന്‍ കത്ത് നല്‍കിയിട്ടില്ല.
എസ്റ്റിമേറ്റും പ്ലാനുമായി ബന്ധമില്ലാതെയാണ് പണികള്‍ നടത്തിയതെന്ന് ബോധ്യവന്നതിനാല് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്ത്തിവയ്പ്പിക്കുകയാണുണ്ടായതെന്നും ജോയ്സ് ജോര്‍ജ്ജ് അറിയിച്ചു. തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി.
എങ്കിലും പൂര്‍ത്തീകരിക്കാത്ത പ്രവര്‍ത്തി പൂര്‍ത്തീകരിച്ചെന്ന് കാണിച്ച് തന്റെ പേര് വച്ച് ബോര്‍ഡ് വയ്ക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കരാറുകാരന് പണം നല്‍കുന്നതിന് എറണാകുളം ജില്ലാ കളക്ടര്‍ 2023 ജനുവരിയില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ഈ ഉത്തരവിന്മേല് കരാറുകാരന് 31,69,969/- രൂപ നല്‍കുകയും ചെയ്തു.
ഉത്തരവ് പുറത്തിറക്കുമ്പോള്‍ തന്നെ ബസ് ഷെല്‍ട്ടറിന്റെ മേല്‍ക്കൂര തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലായിരുന്നവെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു.നിലവിലുള്ള ബസ് ഷെല്‍ട്ടറില്‍ നില്ക്കുന്ന ആളുകള്‍ മഴയും വെയിലും കൊള്ളുമെന്ന് കണ്ട് അതൊഴിവാക്കുന്നതിന് ജില്ലാ കളക്ടര്‍ ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മറ്റി നിലവിലുള്ള ഷെല്‍ട്ടറിനുള്ളില്‍ മറ്റൊരു ഷെല്‍ട്ടര്‍ കൂടി നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ നല്‍കുകയും ചെയ്തു.
ഇതിനുവേണ്ട തുക എംപി ഫണ്ടില്‍ നിന്നും വിനിയോഗിക്കാം എന്നിരിക്കെ മൂവാറ്റുപുഴ നഗരസഭ ഇതിനായി പദ്ധതി തുക മാറ്റിവയ്ക്കുകയാണുണ്ടായത്. ഇതിലെല്ലാം ദുരൂഹതയുണ്ടെന്ന് വ്യക്തo.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്തിയ പ്രവര്‍ത്തിയുടെ അപാകതകള്‍ പോലും പരിശോധിക്കാതെയും നിലവിലെ അവസ്ഥ വിലയിരുത്താതെയും കരാറുകാരന് പണം നല്‍കുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടതു തന്നെ ഇതില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുക എന്ന ഗൂഢോദ്ദേശം ഉണ്ടെന്ന് വ്യക്തമാണെന്നും അഡ്വ. ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു.


