മൂവാറ്റുപുഴ: ക്ഷേമ – വികസന പ്രവർത്തനങ്ങൾക്കൊപ്പം സ്ത്രീ ശാക്തീകരണം വയോജന ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള നഗരസഭ ബജ്ജറ്റില്‍ മൂവാറ്റുപുഴയ്ക്ക് അഭിമാനിക്കാം. വൈസ് ചെയർപേഴ്സൺ കൂടിയായ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സിനി ബിജു ബജ്ജറ്റ് അവതരിപ്പിച്ചത്. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷനായി.
86,68,400 രൂപ മുന്നിരിപ്പും 48,26,98,130 രൂപ വരവും ഉൾപ്പെടെ 49,13,66,530 രൂപ വരവും 48,26,01,930 രൂപ ചിലവും 87,64,600 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഐ.ടി. മേഖലയില്‍ സേവനം ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം
വർക്ക് അറ്റ് നിയർ ഹോം പദ്ധതി നടപ്പാക്കും. കിഫ്ബിയുടെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുക.
മൂവാറ്റുപുഴ നഗരസഭയുടെ ലൈബ്രറി മന്ദിരത്തിൽ ഇതിനായി 3000 ച. അടി വിസ്തീർണം വരുന്ന ഭാഗം നീക്കിവയ്ക്കും. കമ്പ്യൂട്ടറുകൾ, വേഗത കൂടിയ ഇന്റർനെറ്റ് സൗകര്യം അടക്കം എല്ലാ അടിസ്ഥാ സൗകര്യങ്ങളും നഗരസഭ ഒരുക്കും. വർക്ക് അറ്റ് നിയർ ഹോം എന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരവാസികളായ ഐ.റ്റി. പ്രൊഫഷണലുകൾക്ക് ഇവിടെ ഇരുന്ന് ജോലി ചെയ്യാൻ കഴിയും.
വിപുലമായ തൊഴിൽ മേളയും ഫ്യൂച്ചർ മൂവാറ്റുപുഴ ക്യാമ്പയിനും സംഘടിപ്പിക്കും.
മൂവാറ്റുപുഴയാറിനെ മാലിന്യ മുക്തമാക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവയ്ക്കുന്നു. പ്രധാന റോഡുകളിൽ എം.പി. ഫണ്ട് ഉപയോഗിച്ച് പുതിയ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കും. ഭൂരഹിത ഭവന രഹിതർക്ക് ഭൂമി, വീട് എന്നിവ ലഭ്യമാക്കാര്‍ 50 ലക്ഷം രൂപ വകയിരുത്തി. ആവശ്യമായ സ്ഥലങ്ങളിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഈസ്റ്റ് ബസ് സ്റ്റാന്റ് നവീകരണം സമയബന്ധിതമായി പൂർത്തീകരിക്കും. വയോധികരുടെ മാനസിക ആരോഗ്യത്തിനും ഉല്ലാസത്തിനും പ്രാധാന്യം നൽകി വയോജന സൗഹൃദ വിജ്ഞാന കേന്ദ്രം നിർമ്മിക്കും. ഇതിനായി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപയുടെ ഭാരണാനുമതി ലഭിച്ചിട്ടുണ്ട്.
കിഴക്കേക്കര വെൽനസ് സെന്റർ അർബൻ പോളീ ക്ലീനിക്കായി ഉയർത്തും. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റേയും വിനോദ സഞ്ചാര വകുപ്പിന്റേയും സഹകരണത്തോടെ ഇക്കുറി ജലമേള ഒരുക്കും. വള്ളംകളിയും ബോട്ടിങ് സൗകര്യങ്ങളും സംഘടിപ്പിക്കും.
പശ്ചാത്തല മേഖലയ്ക്ക് 8,98,09,000 രൂപയും സേവന മേഖലയ്ക്ക്
11,57,80,760 രൂപയും ഉത്പ്പാദന മേഖലയ്ക്ക് 1,85,27,000 രൂപയും ബജറ്റിൽ വകക്കൊള്ളിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം നഗരസഭയുടെ ഡ്രീംലാന്റ് പാർക്കിൽ നിന്ന് തൊടുപുഴയാറിന് കുറുകെ തൂക്കുപാലവും പേട്ട മുതൽ കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിർമ്മിക്കും.ഇതിനായി നാലരകോടി വകയിരുത്തി. നിലവിലുള്ള പുഴയോര പാതയുടെ നവീകരണത്തി നായി 5 ലക്ഷം രൂപയും നീക്കിവയ്ക്കും.
മഹാത്മ അയ്യങ്കാളിയുടെ പ്രതിമ യാഥാർത്ഥ്യമാക്കും. ഗുരുതരമായ മാലിന്യ പ്രശ്നം നേരിടുന്ന മണ്ണാൻകടവ് തോടിന്റെ ശുചീകരണത്തിനും നവീകരണത്തിനുമായി 10 ലക്ഷം രൂപ വകയിരുത്തുന്നു. ശുദ്ധജല ക്ഷാമത്തിന് പരിഹാരം തേടുന്നതിനായി നഗരത്തിൽ പുതിയതായി 2 കുടിവെള്ള പദ്ധതികൾക്ക് രൂപം നൽകും. 3-ാം വാർഡിലെ മോളേക്കുടി കുടിവെള്ള പദ്ധതിക്ക് 40 ലക്ഷവും 28-ാം വാർഡിലെ എ.കെ.ജി. നഗർ കുടിവെള്ള പദ്ധതിക്ക് 27 ലക്ഷവും ഓലിപ്പാറ കുടിവെള്ള പദ്ധതിക്ക് 10 ലക്ഷവും കിഴക്കേക്കര കുടിവെള്ള പദ്ധതിക്ക് 7 ലക്ഷവും വേനലിൽ ടാങ്കറുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തുന്നു.
മുനിസിപ്പൽ ഡ്രീംലാന്റ് പാർക്ക് നവീകരത്തിന് 50 ലക്ഷവും കുര്യന്മല മിനി സ്റ്റേഡിയത്തിന് 75 ലക്ഷവും ചിൽഡ്രൻസ് പാർക്കിൽ ഹാപ്പിനെസ് പാർക്ക് ഒരുക്കുന്നതിനായി 10 ലക്ഷവും കാവുംകരയിൽ വനിത ഓപ്പൺ ജിംനേഷ്യം ആരംഭിക്കുന്നതിന് 8. 46 ലക്ഷവും വകയിരുത്തി. നഗരസഭ കായിക ടീമുകൾക്ക് രൂപം നൽകും.മുഴുവൻ സ്ക്കൂളുകളിലും ജിംനേഷ്യം തുറക്കും. ബഡ്സ് സ്ക്കൂൾ നിർമ്മാണവും 14-ാം വാർഡിലെ ഓപ്പൺ ജിംനേഷ്യവും ഈ വർഷം പൂർത്തീകരിക്കും. മണ്ണ് വഴികൾ ടാർ ചെയ്ത് സഞ്ചാരയോഗ്യ മാക്കുന്നതിന് 51 ലക്ഷം രൂപയും 28 വാർഡുകളിലേയും റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1,86,74,000 നീക്കിവയ്ക്കു ന്നു.
നഗരത്തിലെ 3 പുരാതന കുളങ്ങൾ നവീകരിക്കും. 23-ാം വാർഡിലെ ആമ്പറ്റക്കുളത്തിന് 32 ലക്ഷവും 20-ാം വാർഡിലെ പഞ്ചായത്തു കുളത്തിന് 27ലക്ഷവും 21-ാം വാർഡിലെ ആനിക്കകുളത്തിന് 32 ലക്ഷം രൂപയും വകയിരുത്തുന്നു. ഇട്ടുണ്ണാൻ പാടശേഖരത്തിന് പുതിയ റാമ്പും നടപ്പാതയും സംരക്ഷണ ഭിത്തിയും നിർമ്മിക്കുന്നതിനായി 7 ലക്ഷം രൂപയും തരിശ് നിലങ്ങളിൽ കൃഷിയിറക്കുന്നതിനും കാർഷിക ഉത്പ്പനങ്ങളുടെ വിതരണത്തിനു
മായി ഒരു ലക്ഷം രൂപയും നീക്കവയ്ക്കുന്നു. കറവപ്പശുക്കൾക്ക് കാലിത്തീറ്റ നൽകുന്നതിന് 5 ലക്ഷവും തെരുവ് നായ്ക്കളുടെ വന്ധ്യകരണത്തിനായി എ.ബി.സി. പദ്ധതി നടപ്പിലാക്കാൻ 2.25 ലക്ഷവും ജൈവവളം വിതരണം ചെയ്യുന്നതിന് 8 ലക്ഷവും
നെൽകൃഷി വികസനത്തിന് 2 ലക്ഷവും കുറ്റിക്കുരുമുളക് തൈ വിതരണത്തിനായി 3 ലക്ഷവും വകയിരുത്തുന്നു.
ആയൂർവേദ ആശുപത്രി 12 ലക്ഷവും ഹോമിയോ ആശുപത്രിക്ക് 28 ലക്ഷവും ജനറൽ ആശുപത്രിക്ക് 1.35 കോടിയും സർക്കാർ സ്ക്കൂളില്‍ നാപ്കിൻ മെഷീൻ സ്ഥാപിക്കുന്നതിന് 4 ലക്ഷവും വനിതകളുടെ ശുചിമുറിക്ക് 10 ലക്ഷവും മുനിസിപ്പൽ പാർക്കിൽ വനിതകൾക്ക് ഫീഡിംഗ് റൂമിന് ഒന്നര ലക്ഷം രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
അംഗൻവാടി പോഷകാഹാരത്തിന് 21 ലക്ഷവും ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ്, ബത്ത എന്നിവക്ക് 18 ലക്ഷവും ബഡ്സ് സ്ക്കൂൾ ഉപകരണം വാങ്ങാൻ 10 ലക്ഷവു, ഗവ. സ്ക്കൂളുകള്‍ക്ക് 78 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. നഗര അതിർത്തിയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ടെക്നിക്കൽ സ്ക്കൂൾ ഈ വർഷം യാഥാർത്ഥ്യമാകും. പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, സ്കോളർഷിപ്പ് 9 ലക്ഷവും പട്ടികജാതി വിഭാഗത്തിന് വീട് മെയിന്റനൻസ് 15 ലക്ഷവും ഭവനപദ്ധതിയ്ക്ക് 22.84 ലക്ഷവും പശ്ചാത്തലവികസനത്തിന് 20 ലക്ഷവും പട്ടികവർഗ വിഭാഗത്തിന്റെ ക്ഷേമത്തിനായി 7 ലക്ഷം രൂപയും വകയിരുത്തി.
ഓടകളുടെ ശുചീകരണം, ഉറവിടമാലിന്യ സംസ്കരണം, ശുചീകരണ ഉപകരണ
ങ്ങൾ, സ്നേഹാരാമം, ഹരിതകർമ്മസേന, മലിന്യമുക്ത ക്യാമ്പയിൻ എന്നിവയ്ക്കായി 35 ലക്ഷവും ആസ്പിരേഷണൽ ടോയ്ലറ്റ് നിർമ്മാണത്തിന് 1. 27 ലക്ഷവും മാലിന്യസംസ്കരണത്തിന് 6 ലക്ഷവും അഗതി ആശ്രയ പദ്ധതിയ്ക്ക് 5 ലക്ഷവും വയോമിത്രം പദ്ധതിയ്ക്ക് 15 ലക്ഷവും വഴി വിളക്കുകളുടെ പരിപാലനത്തിന് 24 ലക്ഷവും അഞ്ചാം വാർഡിൽ അംഗൻവാടി നിർമ്മാണത്തിന് 10 ലക്ഷം രൂപയും പൊതു ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾക്ക് 18 ലക്ഷം രൂപയും മൂവാറ്റുപുഴയിലെ പൈതൃക പാലം സംരക്ഷണത്തിനായി 3 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.