പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന് കുറുകെ ജലസംരക്ഷണത്തിനായി പുന്നലം ഭാഗത്ത് തടയണ നിർമ്മിക്കും. പദ്ധതിക്ക് 24 ലക്ഷം രൂപയുടെ അംഗീകാരമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളിലൂടെയാണ് തോട് കടന്നു പോകുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. സാങ്കേതികാനുമതി നേടി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കും.
ആറടി ഉയരത്തിലാണ് തടയണ നിർമ്മിക്കുന്നത്. തമ്പക മരം ഉപയോഗിച്ചു നിർമിക്കുന്ന ഷട്ടറുകൾ ആവശ്യാനുസരണം മാറ്റി വെക്കുവാൻ കഴിയും. പെരിയാർ നദിയിലേക്ക് ഒഴുകി എത്തുന്ന തോടാണ് പുഞ്ചക്കുഴി തോട്. തോടിനോട് ചേർന്ന് കിടക്കുന്ന 110 ഏക്കറോളം വരുന്ന കോടനാട് കൂട്ടാടം പാടശേഖരത്തിലെ കൃഷി ഈ തോടിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
പഞ്ചായത്തിലെ ഏറ്റവും വലിയ തോടുകളിൽ ഒന്നാണ് പുഞ്ചക്കുഴി തോട്. ഇവിടെ തടയണ നിർമ്മിക്കണമെന്ന ആവശ്യം വർഷങ്ങളായി നെൽ കർഷകർ ഉന്നയിക്കാറുണ്ട്. വേനൽ കാലമായൽ ഇവിടെ ജല ദൗർലഭ്യം മൂലം കർഷകർ കൃഷി ഇറക്കാറില്ല. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന തടയണ നശിച്ചു പോയതിന് ശേഷം ഉയർന്ന പ്രദേശത്തേക്ക് ജല ലഭ്യത ഉണ്ടായിരുന്നില്ല. ഇവിടെ തടയണ സാധ്യമായാൽ വേനൽ കാലത്ത് ഉയർന്ന പ്രദേശത്തെ നെൽ കർഷകർക്ക് പ്രയോജനകരമാകും. കൂടാതെ സമീപ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും തടയണ സഹായകരമാകും. പുന്നലം മുതൽ കാട്ടൂർ വരെയുള്ള ഭാഗങ്ങൾക്കും തടയണ ഗുണം ചെയ്യും. തടയണയോടൊപ്പം തോടിന്റെ 60 മീറ്റർ നീളത്തിൽ വശങ്ങൾ കരിങ്കല്ല് കൊണ്ട് കെട്ടി ബലപ്പെടുത്തുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി തോടിന്റെ വീതി കൂട്ടി ആഴം വർദ്ധിപ്പിക്കുന്ന പ്രവൃത്തി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മേജർ ഇറിഗേഷൻ വകുപ്പ് എന്നിവയുടെ ഫണ്ട് ഉപയോഗിച്ചു കുറച്ചു നാളുകൾക്ക് മുൻപ് പൂർത്തികരിച്ചിരുന്നു. 37 ലക്ഷം രൂപ വിനിയോഗിച്ചു 3 കിലോമീറ്ററോളം ദൂരത്തിൽ പൂർത്തികരിച്ചതോടെ വർഷക്കാലത്ത് പാടശേഖരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുവാൻ ഈ വർഷം സാധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി പ്രകാശ്, പഞ്ചായത്ത് അംഗം സിന്ധു അരവിന്ദ് എന്നിവരുടെ ഫണ്ടുകൾ കൂടി ഈ പദ്ധതിക്കായി വിനിയോഗിച്ചിരുന്നു.

