കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ.വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും എന്നാല്‍, മണിപ്പൂര്‍ വിഷയത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നൂറുകണക്കിന് പേര് കൊല്ലപ്പെട്ട മണിപ്പൂര്‍ പ്രശ്നം പ്രധാനമന്ത്രിയുടെ വിരുന്നില്‍ ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും ആ രാഷ്ട്രീയമായ നിലപാടില്‍ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. ആ കാര്യത്തില്‍ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കില്‍ ആ ഭാഗങ്ങള്‍ പിൻവലിക്കുന്നു. എന്നാല്‍ മണിപ്പൂര്‍ പ്രശ്നത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കും. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് തന്റെ നിലപാട് മാത്രമായി കണ്ടാല്‍ മതി. ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.