കോഴഞ്ചേരി : അശാസ്ത്രീയ നിര്‍മ്മാണങ്ങളും ഒപ്പം പ്രളയാമനന്തര കെടുതികളുടെ തുടര്‍ച്ചയുമായി ഇടിഞ്ഞുപോയ പമ്പയുടെ തീരങ്ങള്‍ക്ക് പിന്നാലെ കിണറുകളും ഇടിഞ്ഞ് താഴുന്നു. ഇത് തീരദേശവാസികള്‍ക്ക് കനത്ത സാമ്പത്തിക ബാദ്ധ്യതയ്ക്കും കാരണമാകുന്നു.
മാരാമണ്‍ കോട്ടപ്പാലം തോടിന്റെ സമീപത്തെ പാലത്തും തലയ്ക്കല്‍ വീടിന്റെ സ്ഥലം കുറെയധികം ഇടിഞ്ഞ് താഴ്ന്നതിനൊപ്പം തേക്ക് മരവും ആഞ്ഞിലിയുമടക്കം മരങ്ങളും നിലംപൊത്തി. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ സ്ഥലത്തെ മണ്ണ് ഒഴുകിപ്പോകുന്ന സ്ഥലത്ത് സംരക്ഷണഭിത്തി കെട്ടാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലന്ന പരാതി ഉയര്‍ന്നിട്ടും നാളുകളേറെയായി. ആറുകിണര് ഇടിഞ്ഞു
പ്രളയശേഷം പറമ്പുകളില്‍ വന്നടിഞ്ഞ ചെളി കോണ്‍ക്രീറ്റ് പോലെ നിലനില്‍ക്കുന്നതാണ് കിണറുകള്‍ ഇടിയുന്നതിന് പ്രധാന കാരണം. നെടുംപ്രയാര്‍ മുതല്‍ തോട്ടപ്പുഴശേരി വരെയുള്ള പ്രദേശങ്ങളില്‍ പ്രളയശേഷം ആറുകിണറുകള് ഇടിഞ്ഞ് താഴ്ന്നു. ബുധനാഴ്ച നെടുംപ്രയാര്‍ കുന്നില്‍ നൂഴുമണ്ണില് തോട്ടപ്പുഴശേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഷൈനി സജുവിന്റെ 40 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ഇടിഞ്ഞ് താഴ്ന്ന കിണര്‍ പുനര്‍ നിര്‍മിക്കുന്നതും ഏറെ ശ്രമകരമാണ്. 30 അടി ശരാശരി ആഴം നദീ തീരത്തെ കിണറുകള്ക്കുണ്ട്.
ഇടിഞ്ഞ് താഴ്ന്ന കിണര്‍ പൂര്‍വസ്ഥിതിയില്‍ ആക്കണമെങ്കില്‍ 1.25 ലക്ഷം രൂപ ഏറ്റവും കുറഞ്ഞ് ചെലവഴിക്കേണ്ടി വരുമെന്ന് 20 വര്‍ഷമായി റിങ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുരേഷ് എടൂര്‍ പറഞ്ഞു. നദീതീരത്ത് കിണറുകളില്‍ ഉപയോഗിക്കുന്ന റിങ്ങുകളുടെ ഗുണമേന്മ കുറവും കിണര്‍ താഴുന്നതിന് കാരണമാകുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. പ്രളയവും കാലാവസ്ഥ വ്യതിയാനവും ഭൂമിയില്‍ വന്നിരിക്കുന്ന ദുരവസ്ഥയും മൂലം കിണറുകള്‍ തകരുന്നത് തുടര്‍ക്കഥയാകുന്നു.
പുലിമുട്ട് നിര്‍മ്മാണം
നദിയുടെ ഒഴുക്കിന്റെ ശക്തി കുറയ്ക്കാനാകുമെന്ന അവകാശവാദത്തിലാണ് പമ്പാനദിയില്‍ പുലിമുട്ട് നിര്‍മിച്ചത്. നദിയിലേക്ക് ഇറങ്ങിനില്‍ക്കും വിധം പുലിമുട്ട് നിര്‍മാണം നടത്തിയതാണ് പമ്പയുടെ ശോഷണത്തിനും സമീപവാസികള്‍ക്ക് ദുരിതത്തിനും പ്രധാന കാരണമായതെന്നാണ് ആരോപണം.
ഇറങ്ങി നില്ക്കുന്നതിനാല് നദിയിലെ ജലനിരപ്പ് ഉയരുമ്പോള്‍ പുലിമുട്ടിലെ കല്‍ക്കെട്ടില്‍ തട്ടി വെള്ളം എതിര്‍ദിശയിലെ ഭൂമിയിലേക്ക് തള്ളിക്കയറും. കെട്ടുകള്‍ ഇല്ലാത്തതിനാല്‍ ഇവിടുള്ളവരുടെ അഞ്ചുമുതല്‍ 15 സെന്റ് വരെ സ്ഥലം നദി കവര്‍ന്ന് കൊണ്ടുപോയി. പമ്പയില്‍ നിന്നും നിയന്ത്രണമില്ലാതെ മണല്വാരിയതും മറ്റൊരു ദുര്യോഗമായെന്ന് നാട്ടുകാര്‍ പറയുന്നു.