ഇന്ത്യ-പാക് വെടിനിർത്തൽ കരാറിൽ വ്യത്യസ്ത നിലപാടുമായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. 1971ലെ സ്ഥിതി അല്ല 2025ൽ എന്ന് അദേഹം പറഞ്ഞു. ഈ യുദ്ധം തുടരാൻ രാജ്യം ആഗ്രഹിച്ചിരുന്നില്ല. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യം. അമേരിക്കയുടെ മധ്യസ്ഥയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ വിമർശിച്ചു കോൺഗ്രസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ വ്യത്യസ്ത നിലപാട്. ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസ് വിമർശനം.
നിലവിലെ സാഹചര്യം 1971ല് നിന്ന് വ്യത്യസ്തമാണെന്ന് ശശി തരൂർ പറഞ്ഞു. അന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ധാര്മികമായ പോരാട്ടമാണ് നടന്നത്. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇന്ന് തീവ്രവാദികളെ ഇന്ത്യയിലേക്ക് അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അവരെ ഒരു പാഠം പഠിപ്പിച്ച് കഴിഞ്ഞതായി ശശി തൂർ പറഞ്ഞു. വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് പാകിസ്താനെ വിമർശിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രസർക്കാർ സ്വീകരിച്ച മുഴുവൻ നടപടികൾക്കും പ്രതിപക്ഷ പാർട്ടികളുടെ പൂർണ പിന്തുണയുണ്ടായിരുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്ക ഇടപ്പെട്ടതിനെ കോൺഗ്രസ് ചോദ്യം ചെയ്യുന്നു. രാജ്യത്തിന്റെ കാര്യം ട്രംപിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.
അമേരിക്കൻ മധ്യസ്ഥതയ്ക്ക് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് തയ്യാറായതെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.എന്നാൽ വെടി നിർത്തലിന് ഇടപെട്ടെന്ന ട്രംപിൻറെ വാദം ഇന്ത്യ എവിടെയും പരാമർശിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള താരതമ്യങ്ങളും കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ആരംഭിച്ചിട്ടുണ്ട്.