തിരുവനന്തപുരം : നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി എംബിബിഎസ് പ്രവേശനം നേടിയ കേസിൽ മുഖ്യസൂത്രധാരന്‍ മലയാളി. കഴിഞ്ഞ ദിവസം തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി ജോര്‍ജ് ജോസഫാണ് പണം വാങ്ങി പരീക്ഷയ്ക്ക് ആളുകളെ ഏര്‍പ്പാടാക്കി കൊടുക്കുന്നതെന്നു പിടിയിലായവർ മൊഴി നൽകി.
തിരുവനന്തപുരത്തെ എന്‍ട്രസ് കോച്ചിങ് സെന്റര്‍ ഉടമയാണ് ജോർജ് ജോസഫ്. ഇയാളുടെ സംഘത്തില്‍പ്പെട്ട വെല്ലൂര്‍ വാണിയമ്പാടി സ്വദേശി മുഹമ്മദ് ശാഫി, ബെംഗളൂരു സ്വദേശി റാഫി എന്നിവര്‍ക്കായി തിരച്ചിൽ തുടരുകയാണ്. ഷാഫിയാണ് ആള്‍മാറാട്ടത്തിനുള്ള ആളുകളെ കണ്ടെത്തി നല്‍കിയിരുന്നത്.
തിരുവനന്തപുരത്തു നിന്നു കസ്റ്റഡിയിലെടുത്ത ഇടനിലക്കാരൻ ജോർജ് ജോസഫിന്റെ ചോദ്യംചെയ്യൽ തുടരുകയാണ്. 23 ലക്ഷം രൂപ ഈടാക്കിയാണ് വിദ്യാര്‍ഥികള്‍ക്കു പ്രവേശന പരീക്ഷ എഴുതാന്‍ ആളുകളെ ഏര്‍പ്പാടാക്കി നല്‍കിയിരുന്നത്. പരീക്ഷയുടെ മുന്‍പായി ഒരു ലക്ഷം രൂപ നല്‍കണം. പ്രവേശനം ഉറപ്പാകുമ്പോള്‍ ബാക്കി തുകയും നല്‍കുന്നതായിരുന്നു രീതി.
സമാനരീതിയില്‍ പ്രവേശനം നേടിയ ധർമപുരി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി മുഹമ്മദ് ഇർഫാന് മൗറീഷ്യസിലേക്കു കടന്നതായി സ്ഥിരീകരിച്ചു. അതിനിടെ, ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു തേനി മെഡിക്കൽ കോളജ് റജിസ്ട്രാർ ഡോ.രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി. ആള്‍മാറാട്ടം കണ്ടെത്തി കോളജ് വിദ്യഭ്യാസ ഡയറക്ടറെ അറിയിച്ചത് രാജേന്ദ്രനാണ്.
കോളജിലെ രണ്ടു ജീവനക്കാര്‍ക്ക് കൂടി തട്ടിപ്പില്‍ പങ്കുണ്ടെന്നും പരാതിയിലുണ്ട്. തമിഴ്നാട്ടിലെ വിവിധ മെഡിക്കല്‍ കോളജുകളിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ ഉദിത്ത് സൂര്യ, അഭിരാമി, പ്രവീണ്‍ രാഹുല്‍ എന്നിവരും ഇവരുടെ രക്ഷിതാക്കളുമാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.