ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ സൗമ്യയ്ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാട് ‘റിയൽ മീറ്റ്’ കമ്മീഷനെന്നാണ് സൗമ്യ മൊഴി നൽകിയത്. തസ്ലീമയെ 6 വർഷമായി അറിയാമെന്ന് സൗമ്യ എക്സൈസിന് മുന്നിൽ വിശദീകരിച്ചു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ സൗമ്യയെയും പ്രതിചേർക്കും. അറസ്റ്റിനും സാധ്യതയേറുകയാണ്.
ഷൈൻ ടോം ചാക്കോയുമായി പണമിടപാട് ഉണ്ടെന്ന് സൗമ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷൈനുമായി നടത്തിയ അക്കൗണ്ട് ട്രാൻസാക്ഷൻ വിവരങ്ങളും ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. പെൺവാണിഭത്തിന് വേണ്ടിയാണ് ഷൈൻ തന്റെ അക്കൗണ്ടിലേക്ക് പണം നൽകിയത്. ഒരാൾക്ക് 30,000 രൂപവരെ ഷൈൻ നൽകിയിട്ടുണ്ട്. പെൺവാണിഭത്തിന് സൗമ്യ ഉപയോഗിച്ച കോഡ് “REAL MEAT” (റിയൽ മീറ്റ് ) എന്നാണെന്നും എക്സൈസിന് വിവരം ലഭിച്ചു.
താരങ്ങൾ സുഹൃത്തുക്കളാണെന്നും ലഹരി ഇടപാട് അറിയില്ലെന്നുമാണ് ഇവർ വ്യക്തമാക്കിയത്. എന്നാൽ തസ്ലീമയുടെ ലഹരി ഇടപാട് അറിയില്ലെന്ന മോഡലിൻ്റെ മൊഴി എക്സൈസ് വിശ്വാസത്തിലെടുത്തില്ല.
അതേസമയം, എക്സൈസിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞ ആറ് മണിക്കൂറായി തുടരുകയാണ്. ഇതിനിടെ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വിഡ്രോവല്‍ സിന്‍ഡ്രോമെന്നാണ് സംശയിക്കുന്നത്. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ മൊഴി നൽകി. മെത്താംഫിറ്റമിന്‍ ആണ് താൻ ഉപയോഗിച്ചിട്ടുള്ളത്. ലഹരി വിമുക്തിക്കായി ഷൂട്ട് വരെ മാറ്റി വെച്ച് ഡി അഡിക്ഷന് സെന്ററില്‍ ആണ് താനെന്നും ഷൈന്‍ പറഞ്ഞു. തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ഷൈൻ ടോം ചാക്കോയുടെ അച്ഛനും അമ്മയും എക്സൈസ് ഓഫീസിൽ എത്തി. ഷൈൻ ചികിത്സയിലാണെന്ന മെഡിക്കൽ രേഖയുമായിട്ടാണ് പിതാവ് സിപി ചാക്കോ എത്തിയത്. കൊച്ചിയിലെ സന്തുല ട്രസ്റ്റ് ഹോസ്പിറ്റലിൽ (മാനസിക ആരോഗ്യ കേന്ദ്രത്തിലേതാണ്) ചികിത്സയിലിരിക്കുകയാണ് നടൻ.