കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയ സംഭവത്തിൽ ഹെൽത്ത് വിഭാഗം പരിശോധന നടത്തണമെന്ന് ഹൈക്കോടതി. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ക്ഷേത്രത്തിനുള്ളിലെയും പരിസരത്തെയും ശുചിത്വം സംബന്ധിച്ച നിലവിലെ സാഹചര്യം അറിയിക്കണം. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്
ക്ഷേത്ര ഉപദേശക സമിതിയെയും കോടതി വിമര്‍ശിച്ചു. ക്ഷേത്ര പരിസരത്ത് ശുചിത്വവും പവിത്രതയും ഉറപ്പു വരുത്തേണ്ട കടമ ഉപദേശക സമിതിയ്ക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തത്തിലെ വീഴ്ച അതീവ ഗൗരവമായി കാണുമെന്നും കോടതി. ക്ഷേത്ര ഉപദേശക സമിതിയ്ക്ക് നോട്ടീസ് നൽകി. ക്ഷേത്ര പരിസരത്ത് ശുചിത്വം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


