നിപാ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി.മേഖലയിലെ ആരോഗ്യ പ്രവർത്തകർ അഞ്ച് ദിവസങ്ങളിലായി 27,908 വീടുകളിൽ പരിശോധന നടത്തി. ഈ സർവ്വേയിൽ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കണ്ട്രോള് സെല്ലിലെ കോൺടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു.239 സംഘടനകൾ ചേർന്ന് നടത്തിയ ഫീൽഡ് സർവേയിൽ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി
പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്തിലെ 14,500 വീടുകളിൽ 144 സംഘങ്ങൾ സർവേ നടത്തി. ഇതിൽ 944 പേർക്ക് പനി ഉണ്ടായിരുന്നു. ആനക്കയം പഞ്ചായത്തിലെ 13,408 വീടുകൾ 95 സംഘങ്ങൾ സന്ദർശിച്ചു. ഇവരിൽ 406 പേർക്ക് പനി ഉണ്ടായിരുന്നു. കണ്ടെത്തിയവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽ നിന്ന് ബന്ധപ്പെടുകയും ഫോൺ മുഖേന വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിപാ രോഗം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ദിവസം തന്നെ ആരോഗ്യവകുപ്പ് രണ്ട് ഗ്രാമപഞ്ചായത്തുകളിലും ഫീൽഡ് സർവ്വേ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു. ജൂലൈ 21 മുതൽ തുടങ്ങിയ സർവ്വേ 25 വ്യാഴാഴ്ചയാണ് പൂർത്തീകരിച്ചത്.