ശബരിമല കൊടിമര പുനര്‍നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ കേസെടുക്കാന്‍ തെളിവുകളില്ലെന്ന് വിജിലന്‍സ്. ദേവസ്വം ബോര്‍ഡില്‍ യുഡിഎഫ് ഭരണസമിതി ഉള്ള സമയത്ത് ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വര്‍ണവും നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചു.
സംഭവാന നല്കിയ നടന്മാര് അടക്കം 23 പേരുടെ മൊഴി എടുത്തു. നാല് പേരുടെ വിശദാശംങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് അറിയിച്ചു. മോഹന്‍ലാല്‍, രഞ്ജിപണിക്കര്‍, പ്രിയദര്ശന്, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് സംഭവാന നല്‍കിയത്. സംഭാവന സ്വര്‍ണം സ്വീകരിച്ചത് എ.എസ് പി കുറുപ്പാണ്. സംഭാവന സ്വര്‍ണത്തിന് ദേവസ്വം റസീറ്റും നല്കി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം കൂടുതല്‍ സമയം തേടാന്‍ സാധ്യതയെന്നാണ് വിവരം. സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ വിശദപരിശോധനക്ക് അയച്ചതിന്റെ ഫലം ജംഷഡ്പൂര്‍ ലാബില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യം എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ജാംഷെഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധന ഫലം ലഭിച്ചാല്‍ ഒരു തവണ കൂടി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 27 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.


