മലപ്പുറം: സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തിൽ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. സ്റ്റേഡിയം നവീകരണത്തിന് സ്പോൺസറും സർക്കാർ തമ്മിൽ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല.എന്ത് വില കൊടുത്തും മത്സരം ഈ വർഷം തന്നെ നടത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് മന്ത്രി വി അബ്ദുറഹിമാന് വ്യക്തമാക്കി.
സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് കായികമന്ത്രി പ്രതികരിച്ചത്. ‘ഫിഫയുടെ അപ്രൂവലുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിൽക്കുന്നുണ്ട്. അത് പരിഹരിച്ചാൽ നവംബറിൽ കളിക്കും, അല്ലാത്തപക്ഷം അടുത്ത വിൻഡോയിൽ ടീം കേരളത്തിൽ കളിക്കും. അതിൽ എന്താണിത്ര തെറ്റ്?മാധ്യമങ്ങൾക്ക് ആവശ്യമുള്ള മറുപടി പറയലല്ല തന്റെ ജോലി.’ മന്ത്രി പറഞ്ഞു.
മത്സരം നടക്കുമെന്നും അത് നമ്മള് തീരുമാനിച്ച കാര്യമാണെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം അധികൃതര്‍ കേരളത്തിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ച് മടങ്ങിയതാണ്. എന്നാല്‍ ഇവിടെ നിന്ന് മത്സരത്തിനെതിരെ നിരവധി മെയിലുകള്‍ അങ്ങോട്ട് അയച്ചെന്നും വരവ് മുടക്കാൻ ശ്രമിച്ചെന്നും മന്ത്രി ആരോപിച്ചു. കേരളത്തില്‍ ആഗ്രഹിച്ചതുപൊലെ മത്സരം നടക്കാനാണ് ശ്രമിക്കുന്നത്. രണ്ട് ദിവസം കൂടെ സമയം വേണമെന്ന് മന്ത്രി പറഞ്ഞു.


