ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്രത്തിനെതിരെ ഉമ്മന്‍ ചാണ്ടി വീണ്ടും രംഗത്ത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. കോവിഡ് കാലത്ത് ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അവരെ സഹായിക്കുന്നതിനു പകരം കണ്ണില്‍ച്ചോരയില്ലാതെ പിഴിയുന്നതിനെതിരേ കോണ്‍ഗ്രസ് ജൂണ്‍ 29ന് ദേശീയ പ്രക്ഷോഭം നടത്തും. ജന ജീവിതത്തെ സാരമായി ബാധിക്കുന്ന പെട്രോളിയം ഉല്പന്നങ്ങള്ക്ക് ഇരട്ടി നികുതി ചുമത്തുന്ന അപൂര്‍വ രാജ്യമാണ് ഇന്ത്യ. ഈ മാസം 18 ദിവസം തുടര്‍ച്ചയായി വില കേറ്റി ഡീസലിന് പത്തുരൂപയും പെട്രോല്‍ എട്ടരരൂപയുമാണ് കൂട്ടിയത്. ഒരു മാസം ഇത്രയധികം വില കൂട്ടുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. പെട്രോള്‍ വിലയ്ക്ക് അടുത്ത് ഡീസല്‍ വിലയെത്തിക്കുക എന്ന ലക്ഷ്യവും കൈവരിക്കുന്നു.
കഴിഞ്ഞ ഏപ്രിലില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 19.9 ഡോളറായി കുത്തനേ ഇടിഞ്ഞിരുന്നു. അപ്പോള്‍ കേന്ദ്രം റോഡ്സെസും എക്സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചു. അതോടെ അന്താരാഷ്ട്ര വിപണയിലെ വിലയിടിവിന്റെ പ്രയോജനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ചില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയുടെ അടിസ്ഥാനത്തിലുള്ള ദൈനംദിന വില നിര്‍ണയമില്ല. അസംസ്കൃത എണ്ണയുടെ വില മെല്ലെ കൂടുമ്പോള്‍ ദൈനംദിന വിലനിര്‍ണയത്തിന്റ പേരു പറഞ്ഞ് പെട്രോള്‍/ ഡീസല്‍ വില വന്‍തോതില്‍ കൂട്ടുകയാണു ചെയ്യുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും. ഇപ്പോള്‍ അസംസ്കൃത എണ്ണയുടെ വില 40 ഡോളര്‍. എന്നാല്‍ പെട്രോള്‍ വില ഇപ്പോള്‍ 80 രൂപ കടന്നു. ഡീസല്‍ വില അതിനോട് അടുത്തെത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 32.98 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 31.83 രൂപയായി. എക്സൈസ് നികുതിയില്‍ പെട്രോളിന് മൂന്നര മടങ്ങും ഡീസലിന് 9 മടങ്ങും വര്‍ധന ഇതാണ് പകല്‍ക്കൊള്ള.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് എക്സൈസ് നികുതി ഇനത്തില്‍ ലഭിച്ചിരുന്നത് ഒരു വര്‍ഷം 77,982 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മൂന്നു ലക്ഷം കോടി രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ കോവിഡ് പാക്കേജായി പ്രഖ്യാപിച്ച 20 ലക്ഷം കോടിയില്‍ ജനങ്ങള്‍ക്ക് നേരിട്ടു കിട്ടുന്നത് വെറും 3.2 ലക്ഷം കോടി രൂപയാണ്. ബാക്കിയുള്ളത് ബാങ്ക് വായ്പകളും മറ്റുമാണ്. ജനങ്ങള്‍ക്കു കോവിഡ് ധനസഹായത്തിനാണ് പെട്രോളിയം ഉല്പന്നങ്ങളുടെ വില കുത്തനെ കയറ്റുന്നതെന്ന് കേന്ദ്രം ന്യായീകരിക്കുമ്പോള്‍ അവര്‍ നല്കുന്ന തുക ഒരു വര്‍ഷംകൊണ്ടു തന്നെ തിരികെ കിട്ടുന്നുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിട്ടുണ്ട്. 1,25,000 കോടി രൂപ സബ്സിഡി നല്‍കിയാണ് പെട്രോള്‍ വില യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.


