ജനാധിപത്യത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് പി വി അൻവർ. ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർഎസ് എസിന്റെ നിലവാരത്തിലേക്ക് സിപിഐഎം എത്തി. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കേരളത്തിലെ രാഷ്ട്രിയ സ്ഥിതി വിശേഷത്തിലേക്കുള്ള ചൂണ്ടു പലകയാണെന്നും അൻവർ വ്യക്തമാക്കി.
ആര്യാടൻ ഷൗക്കത്തിന്റെയും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് യുടെയും പിന്തുണ ലഭിച്ചു. ഞാൻ ഒരു ചെറിയ പ്രസ്ഥാനം മാത്രം. സ്വാഗതം ചെയ്യുന്ന തരത്തിലുള്ള അവരുടെ പെരുമാറ്റത്തിൽ സന്തോഷം.
കോട്ടയത്തെ ചില പ്രമുഖ നേതാക്കൾ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരും. വാർത്താ സമ്മേളനം നാളെ കോട്ടയത്ത് വെച്ച് നടക്കുമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണിത്. തൃണമൂൽ കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാണെന്ന് വിശ്വസിക്കുന്നില്ല. കല്ലും മുള്ളും പാമ്പും നിറഞ്ഞ വഴിയിലൂടെ പിണറായിസത്തിനെതിരെ പോരാടും.
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്.
നിലവിൽ ചുങ്കത്തറ എൽഡിഎഫ് അംഗമായിരുന്നു പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വഹിച്ചത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.


