തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന കാരണത്താല്‍ കെ കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും, ഗവർണ്ണറെ ഒഴിവാക്കി കോൺഗ്രസ്. കെ മുരളീധരൻ അടക്കം ഉന്നയിച്ച എതിർപ്പ് കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് ഗവർണ്ണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ട്വീറ്റ് ചെയ്ത ഗവർണ്ണർ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്ന് ആവർത്തിച്ചു. ഉദ്ഘാടകനായി നിശ്ചയിച്ച ഗവർണ്ണറോട് അവസാനനിമിഷം വരേണ്ടെന്ന് കോൺഗ്രസ് അറിയിക്കുകയായിരുന്നു. കെ കരുണാകരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലീഡർ അനുസ്മരണ ചടങ്ങിലെ ഉദ്ഘാടകനായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ ആവശ്യം ഗവര്‍ണ്ണര്‍ പരസ്യമാക്കി ട്വീറ്റ് ചെയ്തു. എതിരഭിപ്രായങ്ങളെ തിരസ്ക്കരിക്കരുതെന്നും വിയോജിപ്പുള്ളവരുമായി സംവാദത്തിന് തയ്യാറാണെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താന്‍. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ആരുമായും ചർച്ചക്ക് തയ്യാറാണെന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. ഗവർണറുടെ ട്വിറ്റിൽ പ്രതിപക്ഷനേതാവിന്റെ ഓഫീസിനും കോൺഗ്രസിനും കടുത്ത അതൃപ്തിയുണ്ട്.


