ആലപ്പുഴ കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ ആലപ്പുഴ മുല്ലയ്ക്കൽ രാജ ജ്വല്ലറിയിലെ തെളിവെടുപ്പ് പൂർത്തിയായി. ഈ കടയിൽ ശർമിള സുഭദ്രയുടെ അഞ്ച് ഗ്രാം സ്വർണ്ണ വളയാണ് വിറ്റത്. സ്വർണം ഉരുകിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിലെ പ്രതികളായ മാത്യൂസിനെയും ശർമിളെയും വെവ്വേറെ എത്തിച്ചായിരുന്നു വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയത്.
വീടിന് പിറക് വശത്ത് അൽപം മാറി ചതുപ്പിൽ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്കിടെ രക്തം പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകിയിരുന്നു. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച് കളഞ്ഞെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളിൽ ഷർമിളയുമായി വീണ്ടും പൊലീസ് തെളിവെടുപ്പ് നടത്തി. കോടതി വളപ്പിൽ ശർമിള മാധ്യമങ്ങൾക്ക് മുന്നിൽ ശർമിള പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ശർമിളയുടെ പ്രതികരണം. തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശർമിള മാധ്യമങ്ങളോട് പറഞ്ഞത്.

