ദേശീയ പാത നിർമാണവുമായ ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാരിന്റെ വീഴ്ചയാണ് എന്ന് സ്ഥാപിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും ആണ് അത് ഒരുപോലെ നടത്തുന്നത്. പരിഹാസ്യമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിൽ 2016 ൽ നാടിന് നിരാശ ആയിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ നാഷണൽ ഹൈവേ അതോറിറ്റി സംസ്ഥാനം വിട്ടു പോയിരുന്നു. ദേശിയപാതയോട് യുഡിഎഫ് സർക്കാർ സ്വീകരിച്ചത് നിർഭാഗ്യകരമായ സമീപനമായിരുന്നു. എൽഡിഎഫ് സർക്കാരാണ് നാഷണൽ ഹൈവേ അതോറിറ്റിയെ തിരികെ വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത വികസനം നല്ല നിലയിൽ നടക്കുകയാണ്. അപ്പോഴാണ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായത്. തകർച്ചയിൽ ഗൗരവമായ പരിശോധന നടത്തും. അത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് അല്ല നടത്തുന്നത്. ദേശീയ പാതയുടെ നിർമാണ പ്രശ്നങ്ങൾ എൽഡിഎഫ് സർക്കാരിൻ്റെ തലയിൽ വെക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മാണ ഘട്ടത്തിൽ സാങ്കേതിക തകരാർ ഉണ്ടായിട്ടുണ്ടെങ്കിൽ നാഷണൽ ഹൈവേ അതോറിറ്റി നടത്തും. അതെല്ലാം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ ദേശിയ പാത അതോറിറ്റിയും അതിൻ്റെ വകുപ്പുമാണ്. ഈ പ്രശ്നങ്ങളുടെ പേരിൽ ദേശീയ പാത ആകെ തകർന്നു എന്ന് കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച് പോകാൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരിക്കൽ വരരുത് എന്ന് ആഗ്രഹിച്ച ദേശിയ പാത , വീണ്ടും തടസപ്പെടുമെന്ന് മനപ്പായസം ഉണ്ണേണ്ടെന്നും എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന ചൊല്ല് അന്വർത്ഥമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദേശീയ പാത വികസനം ഉയർത്തികാട്ടിയുള്ള പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിലൂടെ ദേശീയ പാത 66 യാഥാർഥ്യമാകുന്നു. പൂർണമായും ഉപേക്ഷിക്കപ്പെട്ട പദ്ധതിയിൽ സംസ്ഥാനം ക്രിയാത്മക ഇടപെടൽ നടത്തിയെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. ദേശീയപാത നിർമാണത്തിൽ ആ മുതൽ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതിനിടെയാണ് ദേശീയപാത വികസനം വികസന നേട്ടമായി പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയത്.