കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരക്ക് വീണ്ടും സഭയുടെ നോട്ടീസ്. ഫെബ്രുവരി 6ന് മുമ്പ് വിശദീകരണം നൽകണം. വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. രണ്ടാം തവണയാണ് ലൂസി കളപ്പുരക്ക് എഫ്.സി.സി നേതൃത്വം വിശദീകരണ കത്തയച്ചിരിക്കുന്നത്. ആദ്യ കത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ തുടർച്ച തന്നെയാണ് രണ്ടാമത്തെ നോട്ടീസിലുള്ളത്. നേരത്തെ അയച്ച നോട്ടീസിന് നേരിട്ടെത്തി വിശദീകരണം നൽകിയില്ല, സഭയുടെ അനുമതിയില്ലാതെ വാഹനം സ്വന്തമാക്കി, പുസ്തകം പ്രസിദ്ധീകരിച്ചു, ചുരിദാർ ധരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു, മാധ്യമ ചർച്ചകളിൽ പങ്കെടുത്തു എന്നീ ആരോപണങ്ങളാണ് നോട്ടീസിൽ ഉന്നയിക്കുന്നത്. സമയനിഷ്ഠ പാലിക്കാതെ മഠത്തിൽ വൈകിയെത്തിയെന്നും കത്തിൽ പറയുന്നു. പ്രൊവിൻഷ്യൽ ഹൗസിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. വീഴ്ച വരുത്തിയാൽ കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.