തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു.

തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നിൽക്കുകയും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശനനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളിൽ റിസർവിൽ ഉള്ള പൊലീസ് സംഘങ്ങളെ പോളിംഗ് ബൂത്തിന് സമീപം റോന്ത് ചുറ്റാൻ നിയോഗിക്കും.
ക്യാമറ സംഘങ്ങൾ നിരീക്ഷണം നടത്താത്ത പ്രശ്നബാധിത സ്ഥലങ്ങളിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ പകർത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇടുങ്ങിയതും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ പൊലീസ് സംഘം പട്രോളിംഗ് നടത്തും.


