ആലുവ: ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയത്. രാഹുല്‍ ആര്.നായര്‍ക്കാണ് പകരം ചുമതല. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എ.വി.ജോര്‍ജിനെയും പ്രതി ചേര്‍ക്കണമെന്ന ശക്തമായ ആവശ്യം ഉയരുന്നതിനിടെയാണ് സ്ഥലംമാറ്റം. അറസ്റ്റിലായ ആര്‍ടിഎഫുകാരുടെ ചുമതല എ.വി. ജോര്‍ജിനായിരുന്നു.
അതിനിടെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ വാസുദേവന്‍ എന്നയാളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. വാസുദേവന്റെ കേസുമായി ബന്ധമില്ലാത്ത ഏഴ് പേരെയാണ് ടൈഗര്‍ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റിലായ മറ്റ് രണ്ടു പേര് കേസുമായി നേരിട്ട ബന്ധമുള്ളവരല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്ഐ ജി.എസ്.ദീപക്കിനെയും ശ്രീജിത്തിനെ വീട്ടിലെത്തി പിടികൂടിയ ആര്.ടി.എഫ്ിലെ മൂന്നു പൊലീസുകാരെയും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റു ചെയ്തിരുന്നു.ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റു ചെയ്തത്. ശ്രീജിത്തിനെ പിടികൂടിയ അന്നു രാത്രി ഒന്നരയ്ക്ക്, അവധിയിലുണ്ടായിരുന്ന എസ്ഐ ദീപക് സ്റ്റേഷനിലെത്തിയിരുന്നെന്ന് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രാവിലെ ഏഴിനു മാത്രമാണ് ഡ്യൂട്ടിയിലെത്തിയതെന്ന എസ്ഐയുടെ വാദത്തെ തള്ളുന്നതായിരുന്നു റിപ്പോര്‍ട്ട്.
അവധിയിലായിരുന്നിട്ടും എന്തിനാണ് തിടുക്കപ്പെട്ട് തിരുവനന്തപുരത്തെ ഭാര്യ വീട്ടില്‍നിന്ന് ആറുമണിക്കൂര്‍ സഞ്ചരിച്ച് സ്റ്റേഷനിലെത്തിയതെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് എസ്ഐയ്ക്ക് കഴിഞ്ഞില്ല. സ്റ്റേഷനില്‍ വച്ച് ശ്രീജിത്തിനെ എസ്ഐ മര്‍ദിച്ചതായി തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഈമാസം ഒന്‍പതാം തീയതിയാണ് വരാപ്പുഴ ദേവസ്വംപാടം ഷേണോയിപറമ്പില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കസ്റ്റഡിയില്‍ വച്ച് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു മരണം. വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ (55) മരിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തുള്‍പ്പെടെ പത്തുപേരെ പൊലീസ് അറസ്റ്റുചെയ്തത്.