നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ മുൻപ് തന്നെ പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായി എത്തിയത്.മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈൻ സ്റ്റേഷനകത്തേക്ക് കയറിയത്.
രണ്ട് എ സിപി മാരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ നടക്കുക. ചോദ്യം ചെയ്യുന്നത് വീഡിയോ ആയി ചിത്രീകരിക്കുകയും ചെയ്യും. പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതടക്കം നടനിൽ നിന്ന് ചോദിച്ചറിയും. 32 ചോദ്യങ്ങളാണ് തയ്യാറാക്കി വെച്ചിരിക്കുന്നത്.
അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്റെ കുടുംബം അറിയിച്ചിരുന്നു. നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ് ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനയ്ക്ക് എത്തിയത്.
അതേസമയം, ലഹരി ആരോപണവുമായി ബന്ധപ്പെട്ട നടി വിൻസിയുടെ പരാതിയിൽ ഷൈൻ ടോം ചാക്കോയുടെ വിശദീകരണം ലഭിച്ച ശേഷം നടപടി എടുക്കാനാണ് താരസംഘടനയായ ‘അമ്മ’യുടെ തീരുമാനം. ഷൈൻ ടോം ചാക്കോയ്ക്കെതിരെ ‘അമ്മ’ കടുത്ത നടപടി തന്നെ സ്വീകരിച്ചേക്കും.സംഘടനാ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളാകും ഷൈനിൽ നിന്ന് വിശദീകരണം തേടി നടപടിക്ക് ശിപാർശ ചെയ്യുക. ഫിലിം ചേമ്പറും തിങ്കളാഴ്ച അടിയന്തര യോഗം ചേരും.