പത്തനംതിട്ട കൈപ്പട്ടൂർ ഏഴംകുളം റോഡിൽ കൊടുമണിലെ ഓട വിവാദത്തിൽ വൻ വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പ്രദേശത്ത് ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്.ആരോപണം ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീധരനെയാണ് താക്കീത് ചെയ്തത്. മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് കിഫ്ബി റോഡ് നിർമ്മാണത്തിൽ ഓടയുടെ ഗതിമാറ്റിച്ചെന്നായിരുന്നു ആരോപണം.
കോൺഗ്രസ് അനധികൃത നിർമ്മാണം നടത്തി വാടകയ്ക്ക് നൽകിയ കെട്ടിടത്തിനെതിരെ നടപടിയെടുക്കണമെന്ന് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ആവശ്യപ്പെട്ടുമന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെയുള്ള ആരോപണങ്ങളെല്ലാം പൊളിക്കുന്നതാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമണിൽ പുതുതായി നിർമ്മിയ്ക്കുന്ന ഓടയുടെ അലൈൻമെൻ്റ് ആരോഗ്യ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിനായി മാറ്റി എന്നായിരുന്നു പ്രധാന ആരോപണം.
റോഡ് അലൈൻമെന്റിൽ മാറ്റം വരുത്താൻ തന്റെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ടു എന്നത് അടിസ്ഥാനരഹിതമായി കാര്യമാണെന്ന് മന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കിഫ്ബി നിശ്ചയിച്ച അലൈൻമെന്റിൽ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല. താൻ എംഎൽഎ ആകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഭർത്താവിന് കൊടു മണ്ണിലെ 22.5 സെന്റ് സ്ഥലം ഉണ്ടായിരുന്നു. കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്. ഇതിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്.